
ഹൈദരാബാദ്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതിനാൽ എല്ലാ മാസവും ഒന്നാം തീയതി സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ മനസ്സിലാക്കണമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പൂർണ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം ജീവനക്കാരോട് അഭ്യർത്ഥിച്ചു.
സംസ്ഥാനത്തിന്റെ ദുർബലമായ സാമ്പത്തിക സ്ഥിതി കാരണം എല്ലാ മാസവും ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സർക്കാരിന് ബുദ്ധിമുട്ടാകുന്നു. ഈ സർക്കാർ നിങ്ങളുടേതാണ്. എല്ലാ അക്കൗണ്ടുകളും ഞാൻ നിങ്ങൾക്ക് വെളിപ്പെടുത്തും. എന്ത് നൽകണമെന്നും എന്ത് നിർത്തിവയ്ക്കണമെന്നും നിങ്ങൾ തീരുമാനിക്കുക- രേവന്ത് റെഡ്ഡി സർക്കാർ ജീവനക്കാരോട് അഭ്യർഥിച്ചു. ജീവനക്കാരുടെ ന്യായമായ ആവശ്യമാണ് ഡിഎ. പക്ഷേ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഡിഎ ഇപ്പോൾ വേണമെന്ന് നിർബന്ധം പിടിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
Read More... പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശികയിൽ പകുതി ജീവനക്കാർക്ക് പിൻവലിക്കാമെന്ന് സർക്കാർ; ലോക്ക് ഇൻ പിരീഡ് ഒഴിവാക്കി
തെലങ്കാന സർക്കാർ ഏഴ് ലക്ഷം കോടി രൂപയുടെ കടത്തിലാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതിമാസം 18,500 കോടി രൂപ വരുമാനം ലഭിച്ചെങ്കിലും, പതിവ് ചെലവുകൾക്കായി ഗണ്യമായ തുക നീക്കിവച്ചു. ശമ്പളവും പെൻഷനുമായി പ്രതിമാസം 6,500 കോടി രൂപ വേണം. കടമായും പലിശയായും പ്രതിമാസം 6,500 കോടി രൂപ അടയ്ക്കണം. അതായത് എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് 13,000 കോടി രൂപ വേണം. ക്ഷേമത്തിനും വികസനത്തിനുമായി 5,000 കോടി രൂപ മാത്രമേ ശേഷിക്കുന്നുള്ളൂ. മൂലധന ചെലവിന് പണമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam