ഒറ്റ വിമാനമില്ല, അതുകൊണ്ടുതന്നെ പ്രശ്നങ്ങളും; വിമാനമില്ലെങ്കിലും വിമാനത്താവളം രാജ്യത്ത് ഒന്നാമത്, കൗതുകമായി കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഇൻഡക്സ്

Published : Jul 28, 2026, 07:27 PM IST
Khajuraho Airport

Synopsis

എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യയുടെ ഉപഭോക്തൃ സംതൃപ്തി സൂചികയിൽ ഖജുരാഹോ എയർപോർട്ട് ഒന്നാം സ്ഥാനം നേടി. എന്നാൽ, ജൂലൈ മുതൽ ഇവിടെ വാണിജ്യ വിമാന സർവീസുകൾ ഒന്നും പ്രവർത്തിക്കുന്നില്ല എന്നത് വ്യോമയാന മേഖലയിൽ ചർച്ചയാവുകയാണ്. യാത്രക്കാരുടെ എണ്ണമല്ല, സേവന നിലവാരമാണ് സർവേയിൽ അളക്കുന്നത് എന്നതും ഈ നേട്ടത്തിന് കാരണമായി.

ഭോപ്പാൽ:മധ്യപ്രദേശിലെ ഖജുരാഹോ എയർപോർട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യയുടെ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഇൻഡക്സിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയെങ്കിലും, വാണിജ്യ വിമാന സർവീസുകൾ ഒന്നും ഇല്ലാതെയാണ് ഈ നേട്ടം കൈവരിച്ചത് എന്നത് വ്യോമയാന മേഖലയിൽ വലിയ ചർച്ചയാകുന്നു. പ്രശസ്തമായ യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായ ഖജുരാഹോയിലെ വിമാനത്താവളമാണ് ഉപഭോക്തൃ സംതൃപ്തിയിൽ രാജ്യത്ത് ഏറ്റവും മുന്നിലെത്തി അദ്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, അസാധാരണമായ ഒരു വസ്തുത എന്തെന്നാൽ ജൂലൈ ഒന്നു മുതൽ ഈ എയർപോർട്ടിൽ നിന്ന് ഒരു വാണിജ്യ വിമാന സർവീസ് പോലും നടന്നിട്ടില്ല. നിലവിൽ ഡൽഹി, വാരണാസി എന്നീ രണ്ട് നഗരങ്ങളിലേക്കുണ്ടായിരുന്ന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഒക്ടോബറോടെ മാത്രമേ സർവീസുകൾ പുനരാരംഭിക്കാൻ സാധ്യതയുള്ളൂവെന്ന് എയർപോർട്ട് ഡയറക്ടർ സന്തോഷ് സിംഗ് അറിയിച്ചു.

എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യ സ്വതന്ത്ര ഏജൻസികൾ വഴി പ്രതിവർഷം രണ്ടുതവണ നടത്തുന്ന ഉപഭോക്തൃ സംതൃപ്തി സർവേയിൽ ശുചിത്വം, പാർക്കിങ്, സെക്യൂരിറ്റി ചെക്കിങ്, വൈഫൈ, ജീവനക്കാരുടെ പെരുമാറ്റം, ഭക്ഷണ സൗകര്യങ്ങൾ തുടങ്ങി 33 പ്രധാന സർവീസ് മാനദണ്ഡങ്ങളാണ് വിലയിരുത്തുന്നത്. വിമാനത്താവളത്തിലെ പ്രതിദിന സർവീസുകളുടെയോ യാത്രക്കാരുടെയോ എണ്ണത്തിനെയല്ല, മറിച്ച് അവിടെയെത്തുന്ന യാത്രക്കാർക്ക് ലഭിക്കുന്ന സേവന നിലവാരത്തെ മാത്രമാണ് ഈ സർവേ അളക്കുന്നത്.

ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ വൻകിട എയർപോർട്ടുകളിൽ പ്രതിവർഷം കോടിക്കണക്കിന് യാത്രക്കാരുടെ തിരക്കും നീണ്ട ക്യൂവും കാരണം ജീവനക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കടുത്ത സമ്മർദ്ദം നേരിടുമ്പോൾ, ഖജുരാഹോ പോലുള്ള ചെറിയ വിമാനത്താവളങ്ങളിൽ തിരക്കില്ലാത്തതും ശാന്തവുമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇത് യാത്രക്കാർക്ക് മികച്ച അനുഭവം നൽകാൻ സഹായിക്കുന്നു.

അതേസമയം, മികച്ച അടിസ്ഥാന സൗകര്യങ്ങളും ടെർമിനലും ഉള്ളപ്പോഴും വിമാന സർവീസുകൾ കൃത്യമായി ഇല്ലാത്തത് ഖജുരാഹോയിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാണ്. ഉഡാൻ പദ്ധതി വഴി നിരവധി പ്രാദേശിക വിമാനത്താവളങ്ങൾ ഉയർന്നു വന്നിട്ടുണ്ടെങ്കിലും സാമ്പത്തിക ലാഭം കുറഞ്ഞ റൂട്ടുകളിൽ സർവീസ് തുടരാൻ വിമാനക്കമ്പനികൾ മടിക്കുന്നത് വെല്ലുവിളിയാകുന്നു. അതിനാൽ എയർപോർട്ടുകളുടെ റാങ്കിംഗിൽ ഉപഭോക്തൃ സംതൃപ്തിക്കൊപ്പം സർവീസുകളുടെ സ്ഥിരതയും വിമാനങ്ങളുടെ എണ്ണവും മാനദണ്ഡമാക്കണമെന്ന വാദവും ശക്തമാകുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിതിൻ ഗഡ്കരി നൽകിയ 11 കോടിയുടെ അപകീർത്തി കേസ് കേൾക്കാൻ ബോംബേ ഹൈക്കോടതി; ഇ20 പെട്രോളിൽ ഡീപ്ഫേക്ക് പ്രചാരണത്തിനെതിരായ ഹര്‍ജിയിൽ വാദം
പുതിയ വിദ്യാഭ്യാസ മന്ത്രി ബിൽകിസ് ബാനു ബലാത്സം​ഗക്കേസിലെ പ്രതികളെ അനുകൂലിച്ചുവെന്ന് പ്രിയങ്ക; പാർലമെന്റിൽ ബഹളം