
ഭോപ്പാല്‍ : പെട്രോള്‍ പമ്പില്‍ കയറി മോഷ്ടിക്കുന്നതിനു മുന്‍പ് പ്രാര്‍ത്ഥന നടത്തി മോഷ്ടാവ്. മധ്യപ്രദേശിലെ മചൽപൂർ ജില്ലയിലെ പെട്രോൾ പമ്പിലാണ് സംഭവം. ഒരു ലക്ഷത്തി അന്‍പത്തി ഏഴായിരം രൂപയാണ് കവര്‍ന്നെടുത്തത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് പ്രാര്‍ത്ഥനാ രംഗങ്ങളടക്കം പുറം ലോകമറിഞ്ഞത്. നീല ജാക്കറ്റ് ധരിച്ച മോഷ്ടാവ് രാത്രിയോടെ പെട്രോള്‍ പമ്പിലേക്ക് പ്രവേശിക്കുന്നു. പതിയെ ഓഫീസിന്റെ പരിസരം സൂക്ഷ്മമായി നിരീക്ഷിക്കവെയാണ് ഓഫീസിലെ പ്രാര്‍ത്ഥനാ സ്ഥലത്ത് നിന്ന് ദൈവത്തെ വണങ്ങി അനുഗ്രഹം വാങ്ങിക്കുന്നത്.
ഇതിനു ശേഷം പണത്തിനായി ഡ്രോവറുകള്‍ തുറന്ന് പണം അന്വേഷിക്കുന്നു. ഇതിനിടെ ഓഫീസില്‍ സി സി ടി വി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഇയാള്‍ സി സി ടി വിയുടെ ദിശ തിരിക്കാനും ക്യാമറ നശിപ്പിക്കാനുമെല്ലാം ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല.
സംഭവ സമയത്ത് പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഫ്യുവല്‍ ബാങ്കിന് സമീപം ഉറങ്ങുകയായിരുന്നു. കവര്‍ച്ച നടത്തിയ ശേഷം കള്ളന്‍ പമ്പില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഈ സമയം പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഉണര്‍ന്ന് ഇയാള്‍ക്കു പുറകെ ഓടിയെങ്കിലും പിടികൂടാനായില്ല. മോഷണം നടന്ന ഓഫീസില്‍ നിന്ന് ഒരു സാരിയും ഇരുമ്പ് വടിയും പൊലീസ് കണ്ടെടുത്തു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
കോഴിക്കടയിൽ പതുങ്ങി യുവാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, മോഷ്ടിച്ചത് 7000 രൂപ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം