കാൽവഴുതി യുവാക്കൾ ഡാമിലേക്ക്; ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് കൊടുത്ത് സ്ത്രീകൾ, രണ്ടുപേർ ജീവിതത്തിലേക്ക്

By Web TeamFirst Published Aug 10, 2020, 4:27 PM IST
Highlights

ഡാമിന് ആഴം കൂടുതലാണ് എന്ന് ഞങ്ങൾ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഘത്തില്‍ ഉണ്ടായിരുന്ന നാലുപേര്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് സെന്തമിഴ് സെല്‍വി പറയുന്നു.

ചെന്നൈ: മൂന്ന് സ്ത്രീകളുടെ സമയോചിതമായ ഇടപെടലിലൂടെ രണ്ടുപേർ മരണത്തിന്‍റെ മുനമ്പില്‍ നിന്ന് തിരികെ ജീവിതത്തിലേക്ക്. തമിഴ്‌നാട് പേരമ്പല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം. മുങ്ങിത്താഴുന്ന യുവാക്കളെ കണ്ട സ്ത്രീകൾ ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് കൊടുത്ത് അവരെ രക്ഷിക്കുകയായിരുന്നു. യുവാക്കൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേരെ രക്ഷിക്കാന്‍ സാധിച്ചില്ല. 

സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നിവരാണ് യുവാക്കളെ രക്ഷിച്ചത്. ക്രിക്കറ്റ് കളി കഴിഞ്ഞ് കുളിക്കാനായി അണക്കെട്ടില്‍ എത്തിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്തമഴ പെയ്യുന്നതിനാൽ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു.

വസ്ത്രം അലക്കിയശേഷം വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് യുവാക്കളെ സ്ത്രീകൾ കണ്ടത്. ഡാമിന് ആഴം കൂടുതലാണ് എന്ന് ഞങ്ങൾ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഘത്തില്‍ ഉണ്ടായിരുന്ന നാലുപേര്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് സെന്തമിഴ് സെല്‍വി പറയുന്നു.

ഉടൻ തന്നെ മറ്റൊന്നും ചിന്തിക്കാതെ മൂന്ന് സ്ത്രീകള്‍ ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞ് കൊടുക്കുകയായിരുന്നു. രണ്ട് യുവാക്കളെ രക്ഷിക്കാന്‍ സാധിച്ചു. മറ്റ് രണ്ട് യുവാക്കള്‍ വെളളത്തില്‍ മുങ്ങിപ്പോകുകയും ചെയ്തു. പിന്നാലെ എത്തിയ ഫയർഫേഴ്സ് സംഘം രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.

click me!