
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ അതൃപ്തി രൂക്ഷമാകുന്നു. തൃണമൂൽ കോൺഗ്രസിന് 80 എംഎൽഎമാരുള്ളപ്പോൾ മമത ബാനർജി നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എം എൽമാർ മാത്രം. ഭൂരിപക്ഷം എം.പിമാരും പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്നതിന് പിന്നാലെ പാർട്ടി പിളർപ്പിലേക്കെന്ന സൂചന ശക്തമാണ്. ലോക്സഭയിലും രാജ്യസഭയിലുമായി പാർട്ടിക്കുള്ളത് 42 എംപിമാരുള്ളപ്പോൾ പ്രതിഷേധത്തിൽ പങ്കെടുത്തത് 6 എം പിമാർ മാത്രമാണ്.
ഞായറാഴ്ച മമത ബാനർജിയുടെ കാളിഘട്ടിലെ വസതിയിൽ വിളിച്ചുചേർത്ത നിർണായക യോഗത്തിൽ ആകെയുള്ള 80 എം.എൽ.എമാരിൽ 60 പേരും പങ്കെടുക്കാതെ വിട്ടുനിന്നത് പാർട്ടിക്കുള്ളിലെ വലിയ ഭിന്നതയുടെ തെളിവായി വിലയിരുത്തപ്പെടുന്നുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സസ്‌പെൻഷനിലായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും കൊൽക്കത്തയിലെ എം.എൽ.എ ഹോസ്റ്റലിൽ വെച്ച് നിരവധി തൃണമൂൽ ജനപ്രതിനിധികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിലവിൽ ഇരുപത് മുതൽ അമ്പത് വരെയുള്ള തൃണമൂൽ എം.എൽ.എമാർ വിമത ക്യാമ്പുമായി സമ്പർക്കത്തിലാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ 2022-ൽ മഹാരാഷ്ട്രയിൽ ശിവസേനയിലുണ്ടായ രാഷ്ട്രീയ അട്ടിമറിക്ക് സമാനമായ സാഹചര്യമായിരിക്കും ബംഗാളിലും സംഭവിക്കാൻ പോകുന്നതെന്ന മുന്നറിയിപ്പാണ് പശ്ചിമ ബംഗാളിലെ മുതിർന്ന ബി.ജെ.പി നേതാവും കൊൽക്കത്തയിലെ മാണിക്തല മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയുമായ തപസ് റോയ് നൽകുന്നത്. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത പലരെയും പാർട്ടിയിൽ ഉൾപ്പെടുത്തിയതാണ് തൃണമൂൽ കോൺഗ്രസിനുള്ളിലെ ഭിന്നത രൂക്ഷമാക്കിയതെന്നും വരുന്ന ദിവസങ്ങളിൽ പാർട്ടി ബംഗാളിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാകുമെന്നും തപസ് റോയ് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam