വീട്ടുതടങ്കൽ ഒഴിവാക്കാൻ കോണ്‍ഗ്രസ് ഓഫീസിൽ കിടന്നുറങ്ങി വൈ എസ് ശർമിളയുടെ സമരം; സഹോദരൻ ജഗനെതിരെ രൂക്ഷവിമർശനം

Published : Feb 22, 2024, 01:49 PM IST
വീട്ടുതടങ്കൽ ഒഴിവാക്കാൻ കോണ്‍ഗ്രസ് ഓഫീസിൽ കിടന്നുറങ്ങി വൈ എസ് ശർമിളയുടെ സമരം; സഹോദരൻ ജഗനെതിരെ രൂക്ഷവിമർശനം

Synopsis

'ആയിരക്കണക്കിന് പോലീസുകാരെ ഞങ്ങൾക്ക് ചുറ്റും നിർത്തി. ഇരുമ്പ് വേലി കെട്ടി ഞങ്ങളെ ബന്ദികളാക്കി'യെന്ന് വൈ എസ് ശർമിള

വിജയവാഡ: ആന്ധ്ര പ്രദേശിൽ അര്‍ദ്ധരാത്രി സമരവുമായി കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശർമിള. വീട്ടുതടങ്കൽ ഒഴിവാക്കാൻ ശർമിള കോണ്‍ഗ്രസ് ഓഫീസിൽ കിടന്നുറങ്ങി. വിജയവാഡയിൽ ചലോ സെക്രട്ടേറിയറ്റ് എന്ന പേരിൽ പ്രതിഷേധ സമരം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ പല മുതിർന്ന കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയോ വീട്ടുതടങ്കലിൽ ആക്കുകയോ ചെയ്തെന്ന് ശർമിള വിമർശിച്ചു. 

ആന്ധ്രയിലെ തൊഴിലില്ലായ്മയും വിദ്യാർത്ഥികളും യുവാക്കളും നേരിടുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് സെക്രട്ടേറിയറ്റ് മാർച്ച്. ആന്ധ്ര മുഖ്യമന്ത്രിയായ സഹോദരൻ ജഗൻ മോഹന്‍ റെഡ്ഡിക്കെതിരെ ശർമിള തുറന്ന വിമർശനം നടത്തി. സംസ്ഥാനത്തെ തൊഴിലില്ലായ്മയെക്കുറിച്ച് മിണ്ടാൻ പാടില്ലേയെന്ന് ശർമിള ചോദിച്ചു. അഞ്ച് വർഷമായിട്ടും  വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിൽ ജഗൻമോഹൻ റെഡ്ഡി പരാജയപ്പെട്ടെന്ന് ശർമിള പറഞ്ഞു, 

"തൊഴിലില്ലാത്തവർക്ക് വേണ്ടി ഞങ്ങൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്താൽ ഞങ്ങളെ വീട്ടുതടങ്കലിലാക്കുമോ? ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ ഞങ്ങൾക്ക് അവകാശമില്ലേ? വീട്ടുതടങ്കല്‍ ഒഴിവാക്കാൻ സ്ത്രീയായ എനിക്ക് പാർട്ടി ഓഫീസിൽ രാത്രി ചെലവഴിക്കേണ്ടിവരുന്നത് ലജ്ജാകരമല്ലേ? ആയിരക്കണക്കിന് പോലീസുകാരെ ഞങ്ങൾക്ക് ചുറ്റും നിർത്തി. ഇരുമ്പ് വേലി കെട്ടി ഞങ്ങളെ ബന്ദികളാക്കി. ഞങ്ങൾ തൊഴിൽ രഹിതരുടെ പക്ഷത്ത് നിൽക്കുമ്പോള്‍ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നു. ഞങ്ങളെ തടയാൻ ശ്രമിക്കുന്ന ഏകാധിപതികളാണ് നിങ്ങൾ. വൈസിപി സർക്കാർ തൊഴിൽരഹിതരോട് മാപ്പ് പറയണം"- ശർമിള പറഞ്ഞു. 

ജഗന്‍റെ ധാർഷ്ട്യത്തിനെതിരെയും ജനാധിപത്യത്തിന് വേണ്ടിയും നിലകൊള്ളുന്നുവെന്ന് മണിക്കം ടാഗോർ എംപി പ്രതികരിച്ചു. ജനാധിപത്യ അവകാശങ്ങൾ അടിച്ചമർത്താനുള്ള പൊലീസ് നീക്കത്തെ അപലപിക്കുന്നു. ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് എംപി വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമോ? വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി, 'ദേശീയ താൽപര്യം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക'
ബാഗിൽ നിന്ന് ബുക്ക് എടുത്തപ്പോൾ പുറത്ത് ചാടിയത് 'വെള്ളിക്കെട്ടൻ', വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലം, 'കുട്ടി' യാത്രയായി