
ദില്ലി: ഇന്ത്യ-പാക് സംഘർഷത്തിന് ശേഷം നടത്തിയവാർത്താ സമ്മേളനത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കാര്യങ്ങൾ കൃത്യമായി വിവരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ഉദ്യോഗസ്ഥർ മറുപടി പറഞ്ഞു. കൊല്ലപ്പെട്ടെന്ന് പറഞ്ഞ ഭീകരരിൽ ചിലർ ജീവനോടെയുണ്ട് എന്ന തരം പ്രചാരണം പാകിസ്ഥാൻ നടത്തുന്നു, പാകിസ്ഥാൻ തെളിവ് പുറത്തിവിടാത്തതെന്ത് എന്ന ചോദ്യത്തിന് അവർ അവരുടെ ജനതയെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നതാകാം എന്നായിരുന്നു സൈന്യത്തിന്റെ മറുപടി. നമ്മുടെ പോരാട്ടം പാക് സൈന്യത്തോടോ ജനങ്ങളോടോ അല്ല, നമ്മെ ആക്രമിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളോടാണ്. മറ്റ് പ്രചാരണങ്ങളിൽ ഇന്ത്യൻ സൈന്യമല്ല അവരാണ് മറുപടി പറയണ്ടത് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാകിസ്ഥാന്‍റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയോ എന്ന ചോദ്യത്തിന് പാക് ആണവായുധ സ്റ്റോറേജ് കേന്ദ്രം എവിടെയെന്ന് ഇന്ത്യൻ സൈന്യമല്ല പറയേണ്ടത്. അറിയില്ല എന്നായിരുന്നു മറുപടി. പാകിസ്ഥാനിൽ ആക്രമണം നടത്തിയത് ഒരു തരത്തിലും അതിർത്തി ഭേദിച്ചല്ലെന്നും ഇന്ത്യ വ്യക്തമാക്കി. എന്നാൽ ഇന്ത്യയുടെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നു. പാകിസ്ഥാന്റെ ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യ ചെറുത്തത് സൈന്യം കൃത്യമായി വിവരിക്കുകയും ചെയ്തു. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഓരോന്നും ഉപയോഗിച്ചായിരുന്നു പ്രതിരോധം തീർത്തത്.
ഏത് വ്യോമാക്രമണ ശ്രമത്തെയും രാത്രിയും പകലുമില്ലാതെ ആക്രമിച്ച് തകർക്കാൻ മറ്റ് സേനകളുമായി സഹകരിച്ച് നാവികസേനയ്ക്ക് കഴിഞ്ഞു. മാക്രാന്ദ് തീരത്ത് ഒളിച്ചിരിക്കേണ്ട സാഹചര്യം പാകിസ്ഥാന് വേണ്ടി വന്നത് നാവികസേന കടലിൽ സർവസജ്ജരായിരുന്നത് കൊണ്ടാണ്. നിലവിൽ നമ്മുടെ എല്ലാ വ്യോമപ്രതിരോധ, സൈനിക സംവിധാനങ്ങളും പൂർണമായ തോതിൽ പ്രവർത്തനം തുടരുന്നു. ഏത് സാഹചര്യവും നേരിടാൻ തയ്യാറായി മൂന്ന് സേനകളും തുടരുന്നു എന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്ത് മതിൽ പോലെ പ്രവര്‍ത്തിച്ചു
നമ്മുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്ത് മതിൽ പോലെ പ്രവർത്തിച്ചുവെന്നും അതിനെ തകർക്കാൻ പാക് ആക്രമണങ്ങൾക്ക് കഴിഞ്ഞില്ലെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ലക്ഷ്യങ്ങൾ തകർത്തു. മൂന്ന് സേനകളും ഒരുമിച്ചാണ് വ്യോമാക്രമണങ്ങളെ സംയുക്തമായി പാകിസ്ഥാൻ ആക്രമണത്തെ പ്രതിരോധിച്ചത്. പല തലങ്ങളിലുള്ള എയർ ഡിഫൻസ് സംവിധാനങ്ങൾ ഉപയോഗിച്ചു.ആകാശ് സിസ്റ്റം ഇന്ത്യ ഉപയോഗിച്ചു. ഹാർഡ് കിൽ വ്യോമ പ്രതിരോധം ഉപയോഗിച്ച് പാക് ലക്ഷ്യം തകർത്തു. ലോ ലെവൽ എയർ ഡിഫൻസ് തോക്കുകൾ, ഷോൾഡർ ഫയേഡ് മാൻ പാഡ്‍സ്, ഹ്രസ്വ ദൂര സർഫസ് ടു എയർ മിസൈലുകള്‍ എന്നിവ ഉപയോഗിച്ചു. ലോങ്ങ് റേഞ്ച് റോക്കറ്റുകൾ തകർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം