
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൊത്തം 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. മുതിർന്ന മാവോയിസ്റ്റ് നേതാവ് ശങ്കർ റാവുവും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് സൂചന. ഇയാളെകുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബസ്തർ മേഖലയിൽ നടന്ന ഏറ്റവും വലിയ നക്സൽ വിരുദ്ധ ഓപ്പറേഷനാണ് ഇന്ന് നടന്നതെന്ന് ഐ ജി പി. സുന്ദർ രാജ് പറഞ്ഞു. മാവോയിസ്റ്റ് നേതാക്കളായ ശങ്കർ റാവു, ലളിത, രാജു എന്നിവർ മേഖലയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷനെന്നും മേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും ഐ ജി വ്യക്തമാക്കി. മൊത്തം 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.
കാങ്കീർ ജില്ലയിൽ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇന്ന് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 3 പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരിക്കേറ്റതായി സുരക്ഷാ സേന അറിയിച്ചു. ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായാണ് മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻ നടത്തിയത്. ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായി വനമേഖലയിലേക്ക് കടന്നതിന് പിന്നാലെ വെടിവയ്പ്പുണ്ടായി. വെടിവയ്പ്പിൽ 18 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പിന്നീട് 29 പേർ കൊല്ലപ്പെട്ടതായി സുരക്ഷാ സേന സ്ഥിരീകരിച്ചു. എ കെ 47 സീരീസിലുള്ള തോക്കുകളും 3 ലൈറ്റ് മെഷീൻ ഗണ്ണുകളും മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്തതായി സുരക്ഷാ സേന അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam