
ദില്ലി: ട്രെയിനിനുള്ളിൽ കച്ചവടം നടത്തുന്നവരിൽ നിന്നും യാത്രക്കാർ ഭക്ഷണപ്പൊതികളും കൂൾ ഡ്രിങ്ക്സും മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധം പൗരബോധമില്ലായ്മയെ കുറിച്ചും പൊതുസ്ഥലങ്ങളിലെ ഉത്തരവാദിത്തമില്ലായ്മയെയും കുറിച്ചുള്ള ചൂടേറിയ ചർച്ചകൾക്കാണ് ഈ വീഡിയോകൾ തുടക്കമിട്ടിരിക്കുന്നത്. ട്രെയിനിലെ മുകളിലത്തെ ബർത്തിൽ ഇരിക്കുന്നവർ കച്ചവടക്കാർ നടന്നു പോകവേ അവരുടെ ബാസ്കറ്റിൽ നിന്ന് ആരും കാണാതെ ബിരിയാണി അടക്കം ഭക്ഷണപ്പൊതികൾ മോഷ്ടിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. എന്നിട്ട് ഒരു കുറ്റബോധവുമില്ലാതെ കഴിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
"ഇന്ത്യക്കാരുടെ പൗരബോധം ഇനി നന്നാക്കാൻ കഴിയില്ല. കച്ചവടക്കാരൻ മുട്ട ബിരിയാണി വിൽക്കാൻ വന്നപ്പോൾ മുകളിലിരുന്നയാൾ അത് മോഷ്ടിച്ചു, പിന്നീട് അത് അതീവ സന്തോഷത്തോടെ കഴിക്കുകയും ചെയ്തു," എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. മറ്റൊരു വീഡിയോയിൽ, സ്ലീപ്പർ കോച്ചിലെ മുകളിലത്തെ ബർത്തിൽ ഇരിക്കുന്ന ഒരാൾ, കച്ചവടക്കാർ നടന്നുപോകുമ്പോൾ ലഘുഭക്ഷണങ്ങളും വെള്ളക്കുപ്പികളും അതിവേഗം കൈക്കലാക്കുന്നത് കാണാം. ഇത് ദാരിദ്ര്യം കൊണ്ടല്ല, മറിച്ച് ലജ്ജയില്ലാത്ത പെരുമാറ്റമാണ് എന്നാണ് ഉയരുന്ന വിമർശനം.
ഉപജീവനത്തിനായി കച്ചവടം നടത്തുന്നവരെ പറ്റിക്കുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നമ്മൾ വിശ്വാസിക്കാൻ കൊള്ളാത്ത സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് മറ്റൊരു വിമർശനം. കുറ്റക്കാരെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങൾ കാണാം. റെയിൽവേ സംരക്ഷണ സേനയെയും റെയിൽവേ അധികൃതരെയും ടാഗ് ചെയ്തുകൊണ്ടാണ് പലരും ഈ ആവശ്യം ഉന്നയിച്ചത്.
കൈയ്യെത്തും ദൂരത്ത് ഭക്ഷണം ഇരിക്കുന്നു എന്നതിനർത്ഥം അത് മോഷ്ടിക്കാമെന്നല്ല. ഇത്തരം തട്ടിപ്പുകാരെ ട്രെയിനിൽ നിന്ന് പുറത്താക്കി കുറഞ്ഞത് ഒരു മാസമെങ്കിലും ജയിലിലടക്കണം എന്നാണ് വീഡിയോ കണ്ട പലരും ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam