പ്രതിമ ഭൗമിക്ക് രാജിവച്ചു, വീണ്ടും പോരാട്ടം; മണിക് സർക്കാരിന്‍റെ 'സ്വന്തം' മണ്ഡലത്തിൽ സിപിഎമ്മിന് ഒരവസരം കൂടി!
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേരായിരുന്നു പ്രതിമയുടേത്. എന്നാൽ ബി ജെ പി കേന്ദ്ര നേതൃത്വം മണിക്ക് സാഹ തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു
അഗർത്തല: ത്രിപുരയിലെ ധൻപ്പൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. ധൻപ്പൂരിൽ നിന്ന് എം എൽ എ ആയി തെരഞ്ഞെടുക്കപ്പെട്ട പ്രതിമ ഭൗമിക്ക് എം എൽ എ സ്ഥാനം രാജി വെച്ചതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേരായിരുന്നു പ്രതിമയുടേത്. എന്നാൽ ബി ജെ പി കേന്ദ്ര നേതൃത്വം മണിക്ക് സാഹ തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയായ പ്രതിമ ദേശീയ തലത്തിൽ തന്നെ തത്കാലം പ്രവർത്തിക്കട്ടെ എന്നും ബി ജെ പി നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇവർ എം എൽ എ സ്ഥാനം രാജിവച്ചത്. പ്രതിമ ഭൗമിക്ക് കേന്ദ്രമന്ത്രിയായി തുടരും.
സംസ്ഥാനത്തെ സി പി എമ്മിന്‍റെ അഭിമാന മണ്ഡലത്തിൽ വാശിയേറിയ പോരാട്ടത്തിലൂടെയാണ് പ്രതിമ ഭൗമിക്ക് ജയിച്ചുകയറിയത്. മുൻ മുഖ്യമന്ത്രിയും സി പി എമ്മിന്‍റെ സമുന്നതനായ നേതാവുമായ മണിക്ക് സർക്കാരിന്‍റെ 'സ്വന്തം' മണ്ഡലമായിരുന്നു ധൻപ്പൂർ. കഴിഞ്ഞ തവണ സംസ്ഥാന ഭരണം സി പി എമ്മിന് നഷ്ടമായപ്പോഴും ധൻപ്പൂർ മണിക്ക് സർക്കാരിനെ കൈവിട്ടിരുന്നില്ല. എന്നാൽ ഇക്കുറി പുതിയ തലമുറയ്ക്ക് വേണ്ടി മണിക്ക് സർക്കാർ മത്സരിക്കാതെ മാറിനിൽക്കുകയായിരുന്നു. ഇതോടെ ധൻപ്പൂരിൽ സി പി എം സ്ഥാനാർത്ഥിയായെത്തിത് കൗശിക് ചന്ദ ആയിരുന്നു. എന്നാൽ പ്രതിമ ഭൗമിക്കിന് മുന്നിൽ സി പി എം സ്ഥാനാർത്ഥിക്ക് അടിതെറ്റുകയായിരുന്നു.
ഇപ്പോൾ പ്രതിമ കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരാനായി എം എൽ എ സ്ഥാനം രാജവച്ചിറങ്ങുമ്പോൾ മണ്ഡലത്തിൽ സി പി എമ്മിന് ഒരവസരം കൂടി ലഭിക്കുകയാണ്. പതിറ്റാണ്ടുകൾ കയ്യാളിയിരുന്ന മണ്ഡലത്തിൽ ജയിച്ചുകയറാനാകുമോ സി പി എമ്മിന് എന്നത് കണ്ടറിയണം. അഭിമാന മണ്ഡലം തിരിച്ചുപിടിക്കാൻ സി പി എം ആരെ നിയോഗിക്കും എന്നതും കണ്ടറിയണം. അതേസമയം തന്നെ പ്രതിമക്ക് പകരമായി ആരാകും ബി ജെ പി സ്ഥാനാർഥി എന്നതിലും വരും ദിവസങ്ങളിൽ ചർച്ചകൾ സജീവമാകും.