
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേൽക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ് വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി. ദേശീയതലത്തിൽ കോൺഗ്രസ് നയിക്കുന്ന സഖ്യത്തിന്റെ ഐക്യം വിളംബരം ചെയ്യാൻ ഉദ്ദേശിച്ചുള്ള ചടങ്ങായിരുന്നു ഇത്. എന്നാൽ ഡിഎംകെ അടക്കം പറയുന്നത്, മോദിയെ ഭയന്നാണ് വിജയ് സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടുനിന്നതെന്നാണ്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടിവികെയും കോൺഗ്രസും ചേർന്നുള്ള സഖ്യമാണ് ഭരിക്കുന്നത്, കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിജയ്‌യെ ക്ഷണിച്ചിരുന്നു. എന്നാൽ ചടങ്ങിൽ വിജയ് പങ്കെടുത്തിരുന്നെങ്കിൽ വലിയ ജനപ്രവാഹം പരിപാടിയിലേക്ക് ഉണ്ടാകുമായിരുന്നുവെന്നും അതിലൂടെ സത്യപ്രതിജ്ഞ ചടങ്ങിൻ്റെ ശ്രദ്ധാകേന്ദ്രമായി വിജയ് മാറുമായിരുന്നുവെന്നും ടിവികെ വൃത്തങ്ങൾ പറയുന്നു. ഇത് സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശനും യുഡിഎഫ് സർക്കാരിനും കിട്ടേണ്ട ശ്രദ്ധ നഷ്ടമാക്കുമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് വിജയ് പങ്കെടുക്കാതിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങളോട് പല ടിവികെ നേതാക്കളും പ്രതികരിച്ചത്. അതേസമയം കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ശക്തമായ പോരാട്ടത്തിൽ കോൺഗ്രസിന് ഏകപക്ഷീയമായ പിന്തുണ നൽകുന്നത് ഒഴിവാക്കാനാണ് വിജയ് വിട്ടുനിന്നതെന്ന് നിരീക്ഷകർ കരുതുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam