
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോ പങ്കുവെച്ച റാപ് ഗായിക ഹര്‍ദ് കൗറിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു. രണ്ട് മിനിറ്റ്, 20 സെക്കന്‍ഡുള്ള വീഡിയോയില്‍ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ അനുകൂലിച്ച് സംസാരിച്ച ഗായികയ്ക്കൊപ്പം ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകരും ഉണ്ടായിരുന്നതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ച ഹര്‍ദ് കൗര്‍ ഇവര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് സംസാരിച്ചത്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കകം ട്വിറ്റര്‍ ട്രെന്‍ഡിങ്ങായി. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വീ ആര്‍ വാരിയേഴ്സ് എന്ന തന്‍റെ പുതിയ ഗാനത്തിന്‍റെ പ്രമോഷനുവേണ്ടിയുള്ള വീഡിയോ ക്ലിപ്പും ഹര്‍ദ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
യോഗി ആദിത്യനാഥിനെ 'റേപ്മാന്‍' എന്ന് വിശേഷിപ്പിക്കുകയും പുല്‍വാമയടക്കമുള്ള രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദി മോഹന്‍ ഭാഗവതാണെന്നും നേരത്തെ ഹര്‍ദ് കൗര്‍ ആരോപിച്ചിരുന്നു. ഹേമന്ത് കര്‍ക്കരെയുടെ മരണത്തിനും മോഹന്‍ ഭാഗവാതാണ് ഉത്തരവാദിയെന്നും ഹര്‍ദ് കൗര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതോടെ ഐപിസി സെക്ഷന്‍ 124(എ), 153, 500, 505, ഐടി ആക്ട് 66 എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam