ലുലുമാളിലെ നമസ്കാരം: രണ്ട് പ്രതികൾ കൂടി പിടിയിൽ

By Web TeamFirst Published Jul 25, 2022, 7:29 AM IST
Highlights

അറസ്റ്റിലായവരിൽ ആരും ലുലു മാളിലെ ജീവനക്കാരല്ല. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകരാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ആദിത്യനാഥ് തിങ്കളാഴ്ച നിർദ്ദേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. 

ലഖ്നൗ: ലഖ്നൗവിലെ ലുലുമാളിൽ നമസ്‌കരിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി യുപി പൊലീസ്  അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായെന്ന് പൊലീസ് പറഞ്ഞു. ലഖ്‌നൗവിലെ സദത്ഗഞ്ച് പ്രദേശത്തെ താമസക്കാരായ ഇർഫാൻ അഹമ്മദ്, സൗദ് എന്നിവരാണ് അറസ്റ്റിലായതെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) രാജേഷ് കുമാർ ശ്രീവാസ്തവ് പറഞ്ഞു. അനുമതിയില്ലാതെ മാളിൽ നമസ്കരിച്ചവരാണ് അറസ്റ്റിലായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേസിലെ മറ്റൊരു പ്രതി അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായവരിൽ ആരും ലുലു മാളിലെ ജീവനക്കാരല്ല. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകരാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ആദിത്യനാഥ് തിങ്കളാഴ്ച നിർദ്ദേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. 

ജൂലൈ 10 നാണ് ലഖ്നൗവിലെ ലുലുമാൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് രണ്ട് ദിവസം കഴിഞ്ഞ് എട്ട് പേർ മാളിൽ നമസ്‌കരിക്കുന്ന വീഡിയോ വൈറലായി. തുടർന്ന് മാളിനെതിരെ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രം​ഗത്തെത്തി.  80% തൊഴിലാളികളും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണെന്നും സംഘടനകൾ ആരോപിച്ചു. എന്നാൽ, തൊഴിലാളികളിൽ 80 ശതമാനം ഹിന്ദുക്കളും ബാക്കിയുള്ളവർ മറ്റ് മതക്കാരുമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. 

'ലഖ്‌നൗ മാളിൽ നമസ്കരിച്ചത് അമുസ്‌ലീങ്ങളല്ല'; വിശദീകരിച്ച് യുപി പൊലീസ്

ആളുകളെ നിയമിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലല്ലെന്നും ചിലർ തങ്ങളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിർഭാ​ഗ്യകരമാണെന്നും ലുലു ഇന്ത്യ ഷോപ്പിംഗ് മാൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ റീജിയണൽ ഡയറക്ടർ ജയകുമാർ ഗംഗാധർ പറഞ്ഞു. പരിസരത്ത് മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!