'ലഖ്‌നൗ മാളിൽ നമസ്കരിച്ചത് അമുസ്‌ലീങ്ങളല്ല'; വിശദീകരിച്ച് യുപി പൊലീസ്
ജൂലൈ 10നാണ് ലഖ്നൗവിലെ ലുലുമാൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് രണ്ട് ദിവസം കഴിഞ്ഞ് എട്ട് പേർ മാളിൽ നമസ്‌കരിക്കുന്ന വീഡിയോ വൈറലായി.
ലഖ്നൗ: ലഖ്നൗവിൽ ഈയടുത്ത് പ്രവർത്തനമാരംഭിച്ച ലുലുമാളിലെ നമസ്കാര വിവാദത്തിൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. മാളിൽ നമസ്കരിച്ചവർ അമുസ്ലീങ്ങളല്ലെന്ന് പൊലീസ് വ്യക്തമാക്കി. മാളിൽ നമസ്കരിച്ച് വിവാദമുണ്ടാക്കിയവർ മുസ്ലീങ്ങളല്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്. മാളിൽ നമസ്‌കരിച്ച വ്യക്തികളുടെ വിശദാംശങ്ങൾ ഞങ്ങൾ ഉടൻ പുറത്തുവിടുമെന്നും പൊലീസ് പറഞ്ഞു. ലുലു മാളിൽ നമസ്‌കരിച്ച എട്ട് പേർ അമുസ്‌ലിംകളാണെന്ന മാധ്യമ റിപ്പോർട്ടുകളും പൊലീസ് നിഷേധിച്ചു.
അറസ്റ്റിലായ സരോജ് നാഥ് യോഗി, കൃഷ്ണകുമാർ പഥക്, ഗൗരവ് ഗോസ്വാമി, അർഷാദ് അലി എന്നിവർ വിവാദ സംഭവത്തിന് ശേഷം മതപരമായ ചടങ്ങുകൾ നടത്താൻ ശ്രമിച്ചവരാണെന്ന് ലഖ്‌നൗ കമ്മീഷണർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ജൂലൈ 12നാണ് നമസ്കാരത്തിന്റെ വീഡിയോ പുറത്തുവന്നത്. ജൂലൈ 15ലെ സംഭവത്തിലാണ് നാല് പേർ അറസ്റ്റിലായതെന്നും പൊലീസ് വിശദീകരിച്ചു. സരോജ്, കൃഷ്ണ, ഗൗരവ് എന്നിവർ പൂജ നടത്താൻ ശ്രമിച്ചപ്പോഴും അർഷാദ് പരിസരത്ത് നമസ്‌കരിക്കാൻ ശ്രമിച്ചപ്പോഴുമാണ് അറസ്റ്റിലായത്. ജൂലായ് 12 ന് നമസ്‌കാരം നടത്തിയെന്ന് പറയപ്പെടുന്ന എട്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ജൂലൈ 15 ന് അറസ്റ്റിലായ നാല് പേരിൽ മൂന്ന് പേരുടെ പേരുകളാണ് തെറ്റായ വാർത്ത പ്രചരിക്കാൻ കാരണമെന്നും പൊലീസ് വ്യക്തമാക്കി. ഇവരെക്കൂടാതെ ക്രമസമാധാനനില തകർത്തതിന് 16 പേർക്കെതിരെയും ഹനുമാൻ ചാലിസ ചൊല്ലിയതിനും സമാധാനം തകർക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ചതിനും 16 പേർക്കെതിരെയും കേസെടുത്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
അന്വേഷണം തുടരുകയാണെന്നും സംഭവത്തിന്റെ ദൃശ്യങ്ങൾക്കായി മാളിലെ സിസിടിവി പൊലീസ് പരിശോധിക്കുകയാണെന്നും അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് ശ്രീവാസ്തവ പറഞ്ഞു. ജൂലൈ 10നാണ് ലഖ്നൗവിലെ ലുലുമാൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് രണ്ട് ദിവസം കഴിഞ്ഞ് എട്ട് പേർ മാളിൽ നമസ്‌കരിക്കുന്ന വീഡിയോ വൈറലായി. തുടർന്ന് മാളിനെതിരെ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. 80% തൊഴിലാളികളും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണെന്നും സംഘടനകൾ ആരോപിച്ചു. എന്നാൽ, തൊഴിലാളികളിൽ 80% ഹിന്ദുക്കളും ബാക്കിയുള്ളവർ മറ്റ് മതക്കാരുമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
ആളുകളെ നിയമിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലല്ലെന്നും ചിലർ തങ്ങളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിർഭാഗ്യകരമാണെന്നും ലുലു ഇന്ത്യ ഷോപ്പിംഗ് മാൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ റീജിയണൽ ഡയറക്ടർ ജയകുമാർ ഗംഗാധർ പറഞ്ഞു. പരിസരത്ത് മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.