
സൂറത്ത്: ഗുജറാത്തിലെ സൂറത്തിന് സമീപം ക്ഷേത്രത്തിലെ ശുചിമുറിയിൽ 18 ഉം 20 ഉം വയസ്സുള്ള രണ്ട് കോളേജ് പെൺകുട്ടികൾ അനസ്തെറ്റിക് മരുന്നുകൾ കുത്തിവച്ച് ജീവനൊടുക്കി. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സമീപം മരുന്ന് കുപ്പികളും സിറിഞ്ചുകളും പൊലീസ് കണ്ടെത്തി. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ, മയക്കുമരുന്ന് ഉപയോഗിച്ച് ആത്മഹത്യ ചെയ്യാനുള്ള വഴികൾ അവർ തെരഞ്ഞതായി സൂചിപ്പിക്കുന്ന ചിത്രങ്ങളും ചാറ്റ് ജിപിടി സെർച്ച് ഹിസ്റ്ററിയും പൊലീസ് കണ്ടെത്തി. ഒരു ഫോണിൽ നിന്ന് അനസ്തെറ്റിക് മരുന്ന് ഉപയോഗിച്ച് ആത്മഹത്യ ചെയ്ത സ്ത്രീയെക്കുറിച്ചുള്ള വാർത്താ ലേഖനത്തിന്റെ ചിത്രവും കണ്ടെത്തി.
ഡിൻഡോളി സ്വദേശികളായ റോഷ്‌നി സിർസാത്തും ജോസ്‌ന ചൗധരിയുമാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് കോളേജിലേക്ക് പോയിരുന്നെങ്കിലും തിരിച്ചെത്തിയില്ല. ഇതോടെ കുടുംബങ്ങൾ പൊലീസിനെ അറിയിച്ചു. മൊബൈൽ ഫോണുകൾ സജീവമായിരുന്നതിനാൽ, ലൊക്കേഷൻ ട്രേസ് ചെയ്താണ് പൊലീസ് എത്തിയത്. രാത്രി 9.30 ഓടെ ധാം സ്വാമിനാരായണ ക്ഷേത്രത്തിന് പുറത്ത് പെൺകുട്ടികളിൽ ഒരാളുടെ സ്‌കൂട്ടർ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തുവെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എൻ.പി. ഗോഹിൽ പറഞ്ഞു. രാവിലെ 7.44 ഓടെ പെൺകുട്ടികൾ വാഷ്‌റൂമിൽ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. മൃതദേഹത്തിന് സമീപം നിന്ന് ഒരു ഒഴിഞ്ഞ കുപ്പി, മയക്കുമരുന്ന് അടങ്ങിയ മൂന്ന് കുപ്പികൾ, മൂന്ന് സിറിഞ്ചുകൾ എന്നിവയാണ് കണ്ടെടുത്തത്. ഇവരുടെ മൊബൈൽ ഫോണുകൾ കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ധരി വാഡിയ വനിതാ കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്നു, സിർസാത്ത് ഉദ്‌ന സിറ്റിസൺ കൊമേഴ്‌സ് കോളേജിൽ ഒന്നാം വർഷ ബികോമിന് പഠിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam