
ചണ്ഡിഗഡ്: പഞ്ചാബിലെ ലുധിയാനയിൽ പോലീസും ഗുണ്ടകളും ഏറ്റുമുട്ടി. 2 പേരെ വെടിവച്ച് കൊന്ന് പൊലീസ്. ഓട്ടോമാറ്റിക് പിസ്റ്റലുകളും തിരകളും പിടിച്ചെടുത്തു. നീക്കം, രക്തദാന ക്യാന്പിൽ അക്രമം നടത്താൻ എത്തിയപ്പോൾ. യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ഡോണി ബാൽ' ഗുണ്ടാ സംഘത്തിലെ രണ്ട് പേരെയാണ് പൊലീസ് വെടിവെച്ച് കൊന്നത്.രക്തദാന ക്യാന്പിൽ അക്രമം നടത്താൻ എത്തിയപ്പോൾ ആയിരുന്നു പൊലീസ് നടപടി.അതേസമയം കഴിഞ്ഞ ദിവസം പഞ്ചാബ് ഗായകൻ ഗുലാബ് സിദുവിന്റെ വീടിനു നേരെ വെടിയിതിർത്ത പ്രതികളെ പിടികൂടുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു.പഞ്ചാബിന്റെ ക്രമസമാധാന നില തകർന്നെന്ന വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തി.ലൂധിയാനയിലെ ആതാം നഗറിലാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് പഞ്ചാബ് പോലീസും ആൻ്റി ഗ്യാങ്സ്റ്റർ ടാസ്ക്ക് ഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിലാണ് അക്രമികൾ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ഗ്യാങ്ങുകൾ തമ്മിലുള്ള വൈരാഗ്യം എന്ന് പോലീസ് . പ്രതികളെത്തിയ വാഹനം തടഞ്ഞ പോലീസിനെ നേരെ ഇവർ വെടിയുതിർക്കുകയായിരുന്നു.പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചു
2016ൽ ലുധിയാനയിലെ ഗിൽ റിസോർട്ടിൽ വെച്ച് വെടിയേറ്റു കൊല്ലപ്പെട്ട കോൺഗ്രസ് നേതാവും ഖവാജ്കെ ഗ്രാമത്തിലെ മുൻ സർപഞ്ചുമായിരുന്ന രവി ഖവാജ്കെയുടെ ഓർമ്മയ്ക്കായാണ് ഈ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. അന്നത്തെ കൊലപാതകത്തിന് പിന്നിൽ ദവീന്ദർ ബംബിഹ ഗാങ് ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് അതേ വർഷം തന്നെ ബഥിന്ദയിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിൽ പോലീസുകാർ ദവീന്ദർ ബംബിഹയെ വധിച്ചു. ബംബിഹയുടെ മരണശേഷം വിദേശത്ത് ഒളിവിൽ കഴിയുന്ന ഡോണി ബാൽ ആണ് ഈ ഗാങ്ങിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.അമൃത്സർ സ്വദേശികളായ പ്രതികൾ തലേദിവസം രാത്രിയാണ് ലുധിയാനയിൽ എത്തിയത്. രക്തദാന ക്യാമ്പിൽ പങ്കെടുത്തവരെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഇവർക്ക് നിർദ്ദേശം നൽകിയതും അത്യാധുനിക 9 എംഎം ഓട്ടോമാറ്റിക് ആയുധങ്ങൾ എത്തിച്ചു നൽകിയതും ഡോണി ബാൽ ആണെന്നാണ് പോലീസ് വിശദമാക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലുധിയാന പോലീസും എജിടിഎഫും ചേർന്ന് പ്രദേശം വളയുകയായിരുന്നു. പോലീസിനെ കണ്ടതോടെ ഷൂട്ടർമാർ വെടിയുതിർക്കുകയും പോലീസ് തിരിച്ചടിക്കുകയുമായിരുന്നു. ഏറ്റുമുട്ടലിൽ ഏകദേശം 25 റൗണ്ട് വെടിവെപ്പുണ്ടാവുകയും ഒരു പോലീസ് വാഹനത്തിന് വെടിയേൽക്കുകയും ചെയ്തു.
പോലീസിന്റെ തക്കസമയത്തുള്ള ഇടപെടൽ മൂലം വൻ ആക്രമണമാണ് ഒഴിവായത്. ഇരുവരും എപ്പോഴാണ് ലുധിയാനയിൽ എത്തിയതെന്നും ഇവർക്ക് മറ്റാരുടെയൊക്കെ സഹായം ലഭിച്ചിരുന്നു എന്നതിനെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അമൃത്സറിലെ പാട്ടി ബലേൽ ഗ്രാമക്കാരനായ ബൽവീന്ദർ സിംഗ് എന്ന ഡോണി ബാൽ, ഗോപി ഘനശാംപൂരിയ സംഘത്തിന്റെ പ്രധാന നേതാക്കളിലൊരാളും ബംബിഹ ഗാങ്ങുമായി അടുത്ത ബന്ധമുള്ളയാളുമാണ്. നിലവിൽ യുകെയിൽ ഒളിവിൽ കഴിയുന്ന ഇയാൾക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, പണം തട്ടിയെടുക്കൽ, ആയുധക്കടത്ത് തുടങ്ങി 32-ഓളം കേസുകൾ നിലവിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam