ഭീകരരുടെ സാന്നിധ്യമെന്ന് രഹസ്യ വിവരം, കശ്മീരിൽ സേനയുടെ ചടുല നീക്കം; രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് ഭീകരർ പിടിയിൽ

Published : Nov 14, 2025, 10:08 AM IST
Security forces

Synopsis

ജമ്മു കശ്മീരിലെ സോപോറിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ രണ്ട് ഭീകരർ പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരിൽ നിന്ന് പിസ്റ്റൾ, ഗ്രനേഡുകൾ ഉൾപ്പെടെ പിടിച്ചെടുത്തു.

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ രണ്ട് ഭീകരർ പിടിയിൽ. സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയിൽ 22 ആർആർ, 179 ബിഎൻ സിആർപിഎഫ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരർ പിടിയിലായത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറിൽ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേർ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സുരക്ഷാ സേന സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരെയും പിടികൂടുകയായിരുന്നു. മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയിൽ താമസിക്കുന്ന മുഹമ്മദ് അക്ബർ നജാറിന്റെ മകൻ ഷബീർ അഹമ്മദ് നജാർ, ബ്രാത്ത് സോപോറിൽ താമസിക്കുന്ന മുഹമ്മദ് സുൽത്താൻ മിറിന്റെ മകൻ ഷബീർ അഹമ്മദ് മിർ എന്നിവരാണ് അറസ്റ്റിലായത്.

ഒരു പിസ്റ്റൾ, മാഗസിൻ, 20 ലൈവ് റൗണ്ടുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവയുൾപ്പെടെ ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്തു. പ്രദേശത്തെ ഭീകര പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട്, സോപോർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ദില്ലി സ്ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് കശ്മീരിൽ ഭീകരരുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ദില്ലി സ്ഫോടനത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മാതൃകാപരമായ ശിക്ഷ നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിരുന്നു. പ്രതികൾക്കെതിരെ സ്വീകരിക്കുന്ന നടപടി രാജ്യത്തിന്റെ തീവ്രവാദത്തിനെതിരായ സഹിഷ്ണുതയില്ലാത്ത നയത്തെ പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിദ്ധരാമയ്യ കണ്ണുരുട്ടി, പിന്നാലെ സസ്പെൻഷൻ; ഓഫിസ് മുറിയിൽ സ്ത്രീകൾക്ക് മുന്നിൽ 'സ്വയം മറന്ന' ഡിജിപി കുരുക്കിൽ
വിദേശപൗരനായ ഡോക്ടർ ഇന്ത്യയിൽ നിന്ന് മടങ്ങാൻ വിമാനത്താവളത്തിലെത്തി; തടഞ്ഞ് സുരക്ഷാ ജീവനക്കാർ; ബിജെപി നേതാക്കളെ അധിക്ഷേപിച്ചെന്ന് കേസ്