
ബെംഗളൂരു: ഐടി കമ്പനി ജീവനക്കാരൻ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തിക പ്രതിസന്ധികളും ഭാര്യയ്ക്ക് ജോലി കണ്ടെത്താൻ കഴിയാത്തതിനെ ചൊല്ലിയുള്ള തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഭാര്യയെ കൊലപ്പെടുത്തി ബെംഗളൂരുവിൽ നിന്ന് പുനെയിലേക്ക് രക്ഷപ്പെട്ട യുവാവ് പൊലീസ് കസ്റ്റഡിയിലാണ്.
കൊല്ലപ്പെട്ട 32കാരിയായ ഗൗരി മുമ്പ് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. അടുത്ത കാലത്ത് ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ പുതിയ ജോലി അന്വേഷിക്കുകയായിരുന്നു. ഭർത്താവ് രാകേഷ് ഹിറ്റാച്ചിയിൽ പ്രോജക്ട് മാനേജരായാണ് പ്രവർത്തിച്ചിരുന്നത്. ജോലി കണ്ടെത്താൻ കഴിയാത്തതും സാമ്പത്തിക പ്രയാസങ്ങളും ഇരുവരും തമ്മിൽ തർക്കങ്ങൾക്ക് കാരണമായെന്നാണ് പൊലീസ് പറയുന്നത്. രാകേഷിനെ ചോദ്യംചെയ്ത ശേഷം പൊലീസ് പറഞ്ഞതായി ഇന്ത്യാടുഡെ റിപ്പോർട്ട് ചെയ്തതിങ്ങനെ-
"മാർച്ച് 26 ന് വൈകുന്നേരം രാകേഷ് ഗൗരിയെ തല്ലി. ഇതിൽ പ്രകോപിതയായ ഗൗരി ഒരു കത്തി എടുത്ത് രാകേഷിന് നേരെ എറിഞ്ഞതോടെ പ്രതികാരമായി. രാകേഷ് അതേ കത്തി ഉപയോഗിച്ച് ഗൗരിയെ പലതവണ കുത്തി. എന്നിട്ട് മൃതദേഹം പല കഷ്ണങ്ങളാക്കി കുളിമുറിയിൽ ഒളിപ്പിക്കുകയും ചെയ്തു."
കൊലപാതകത്തിന് ശേഷം, രാകേഷ് തന്‍റെ അപ്പാർട്ട്മെന്‍റിന് താഴെ താമസിക്കുന്നയാളെ സംഭവം അറിയിച്ചു. ഇയാൾ വീട്ടുടമസ്ഥനെ വിവരം അറിയിച്ചു. വീട്ടുടമസ്ഥൻ നൽകിയ വിവര പ്രകാരം പൊലീസ് സംഭവ സ്ഥലത്തെത്തി. അതിനിടെ രാകേഷ് കാറോടിച്ച് പുനെയിലെത്തി. വിഷം കഴിച്ച ശേഷം പുനെയിലെ ഷിർവാൾ പൊലീസ് സ്റ്റേഷനിൽ പോയി കുറ്റം സമ്മതിച്ചു. ഇയാളെ സതാര ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് പുനെയിലെ സസൂൺ ആശുപത്രിയിലേക്ക് മാറ്റി.
അപ്പോഴേക്കും ബെംഗളൂരുവിലെ ഹുളിമാവുവിൽ നിന്നുള്ള പൊലീസ് സംഘം പുനെയിലെത്തി. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാൽ അന്വേഷണത്തിനും നിയമ നടപടികൾക്കുമായി രാകേഷിനെ ബെംഗളൂരുവിലേക്ക് കൊണ്ടുവരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam