
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സ്ത്രീ ശാക്തീകരണം, ഏകീകൃത സിവിൽ കോഡ്, അഴിമതി വിരുദ്ധ നടപടികൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ വീതം ധനസഹായം നൽകുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. അധികാരത്തിലെത്തി ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
സർക്കാർ ജീവനക്കാർക്ക് ഏറെക്കാലമായി സംസ്ഥാനത്ത് ചർച്ചാവിഷയമായ ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും പശുക്കടത്തും പൂർണ്ണമായും തടയാൻ കർശന നടപടികൾ സ്വീകരിക്കും. തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നും പത്രികയിൽ പറയുന്നു. ബംഗാളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ 'ലക്ഷ്മി ഭണ്ഡാർ' പദ്ധതിക്ക് ബദലായാണ് സ്ത്രീകൾക്കുള്ള 3000 രൂപയുടെ വാഗ്ദാനത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. കേന്ദ്രമന്ത്രിമാരും മുതിർന്ന ബിജെപി നേതാക്കളും പങ്കെടുത്ത ചടങ്ങിലാണ് 'സങ്കൽപ് പത്ര' എന്ന പേരിൽ പ്രകടനപത്രിക പുറത്തിറക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam