
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിജയ്‍യുടെ നാമനിർദേശ പത്രികയിൽ വൻ പിഴവ്.
പെരമ്പൂരിലെയും തിരുച്ചിറപ്പള്ളി ഈസ്റ്റിലെയും പത്രികകളിൽ വ്യത്യാസം വന്നതോടെയാണ് ഈ വിഷയം വലിയ ചര്‍ച്ചയായത്. വിജയ്ക്കെതിരെ കേസില്ലെന്ന് പെരമ്പൂർ പത്രികയിൽ പറയുന്നത്. എന്നാല്‍, രണ്ട് കേസുണ്ടെന്ന് ഒടുവിൽ നൽകിയ പത്രികയിൽ വിജയ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025ൽ മധുരയിൽ നടത്തിയ ടിവികെ സമ്മേളനവുമായി ബന്ധപെട്ടാണ് ആദ്യ കേസ്. പെരമ്പൂരിലെ പത്രികാസമർപ്പണത്തിന് ശേഷമാണ് രണ്ടാമത്തെ കേസ് എന്നാണ് വിജയ്‍യുടെ പത്രികയിൽ പറയുന്നത്. ആദ്യ കേസ് 2025 ഓഗസ്റ്റ് 21ന് എടുത്തു. റാമ്പിൽ കയറാൻ ശ്രമിച്ച യുവാവിനെ ബൗൺസർമാർ തള്ളിയിട്ട സംഭവത്തിൽ ആണ് കേസെടുത്തത്. പെരമ്പൂരിൽ വിജയ്ക്ക് പുതിയ പത്രിക നൽകേണ്ടി വരും. ഇനി ശനിയാഴ്ചയും തിങ്കളാഴ്ചയും ആണ് പത്രിക സ്വീകരിക്കുക. പെരമ്പൂരിൽ രണ്ട് സെറ്റ് പത്രിക മാത്രമേ വിജയ് സമർപ്പിച്ചിട്ടുള്ളൂ.
സിനിമ തടഞ്ഞതിനു കാരണം ഭയമാണെന്നാണ് വിജയ്‍യുടെ പ്രതികരണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന പേടിയിലാണ് തടഞ്ഞത്. തനിക്ക് നീതി കിട്ടണമെന്നും അതിനാണ് ജനങ്ങളുടെ അടുത്ത് എത്തിയതെന്നും വിജയ് വ്യക്തമാക്കി. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പത്രിക നൽകിയതിന് ശേഷമായിരുന്നു വിജയ്‍യുടെ പ്രതികരണം. എൽപിജി പ്രതിസന്ധിയെക്കുറിച്ചും പ്രതികരണത്തിൽ വിജയ് പരാമർശിച്ചു.
ഒരുപാട് ഹോട്ടലുകളും ടീ ഷോപ്പും പൂട്ടി. എന്നാൽ തനിക്ക് ബന്ധം ഇല്ലെന്ന് സ്റ്റാലിൻ പറയുന്നു. സ്വന്തം കാര്യത്തിനായി സ്റ്റാലിൻ ദില്ലിയിൽ പോയല്ലോ എന്നും വിജയ് ചോദിച്ചു. ജനങ്ങളുടെ പ്രശ്നത്തിൽ എന്ത് ചെയ്തു? ഒറ്റ ചാൻസ് ചോദിച്ച വിജയ് തനിക്ക് ഒരു അവസരം നൽകണമെന്നും ആവശ്യപ്പെട്ടു. ജനങ്ങൾക്ക് തന്നെ വിശ്വസിക്കാമെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിൽ രണ്ടാമത്തെ മണ്ഡലത്തിലും ടിവികെ അധ്യക്ഷൻ വിജയ് നാമനിർദേശപത്രിക നൽകി. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ റോഡ് ഷോ ആയി എത്തിയാണ് വിജയ് പത്രിക നൽകിയത്. മണ്ഡലത്തിൽ പ്രചാരണയോഗങ്ങളിലും വിജയ് പങ്കെടുക്കുന്നുണ്ട്. നേരത്തെ ചെന്നൈ പെരമ്പൂരിലും വിജയ് പത്രിക നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam