
ദില്ലി: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 5.5 ലക്ഷത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി കേന്ദ്രസർക്കാർ. യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ ആകെ 8,359 വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നതായും സർക്കാർ വ്യക്തമാക്കി. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിവിധ എയർലൈനുകളുടെ സഹായത്തോടെ സർക്കാർ പ്രത്യേക സർവീസുകൾ നടത്തിയാണ് ഇന്ത്യക്കാരെ ഒഴിപ്പിച്ചത്. ഇതിൽ ഭൂരിഭാഗം പേരും യുഎഇ, ഇറാൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
വ്യോമപാതകളിലെ സുരക്ഷാ ഭീഷണിയെത്തുടർന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ആയിരക്കണക്കിന് സർവീസുകൾ റദ്ദാക്കേണ്ടി വന്നു. ഇത് അന്താരാഷ്ട്ര വ്യോമഗതാഗതത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത് ഇന്ധന ഇറക്കുമതിയെ ബാധിക്കുമെന്ന ആശങ്കയും സർക്കാർ പങ്കുവെച്ചു. ഇന്ത്യയിലേക്കുള്ള കപ്പലുകൾക്കും വിമാനങ്ങൾക്കും ആവശ്യമായ സുരക്ഷ ഇന്ത്യൻ നാവികസേന ഉറപ്പാക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
യുദ്ധം 34-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും സ്ഥിതിഗതികൾ ശാന്തമായിട്ടില്ല. ട്രംപ് ഭരണകൂടം ഇറാനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിലും വിമാന സർവീസുകളിൽ പുനഃക്രമീകരണം ആവശ്യമായി വരുമെന്നാണ് സൂചന. പ്രവാസികളോട് ജാഗ്രത പാലിക്കാനും എംബസികളുമായി നിരന്തരം ബന്ധപ്പെടാനും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam