മതപരിവര്‍ത്തനത്തിന് ഐഎസ്‌ഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘത്തെ യുപിയില്‍ പിടികൂടിയതായി റിപ്പോര്‍ട്ട്

By Web TeamFirst Published Jun 21, 2021, 7:13 PM IST
Highlights

ഇതുവരെ ആയിരത്തോളം പേരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് എടിഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു 

ലഖ്‌നൗ: പാകിസ്ഥാന്‍ ചാരസംഘടനായ ഐഎസ്‌ഐയുടെ സാമ്പത്തിക സഹായത്തോടെ കൂട്ടമതപരിവര്‍ത്തനം നടത്തുന്ന സംഘത്തെ ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടിയതായി വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ ആയിരത്തോളം പേരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് എടിഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു 

ഉത്തര്‍പ്രദേശില്‍ മറ്റ് മതങ്ങളില്‍ നിന്ന് ഇസ്ലാമിലേക്ക് കൂട്ടപരിവര്‍ത്തനത്തിന് ശ്രമം നടക്കുന്നുണ്ടെന്നും ഇതിനായി റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും എടിഎസ് ക്രമസമാധാന എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗിര്‍ ആലം ഖാസ്മി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെയ വിവിധ വകുപ്പുകള്‍ ചുമത്തി. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നും ഇസ്ലാമിക് ദവാ സെന്ററിന്റെ പേരിലാണ് എല്ലാ ഗൂഢാലോചനയും നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരാളെ മതം മാറ്റിയാല്‍ 1000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. സംസാര, കേള്‍വി ശക്തിയില്ലാത്ത കുട്ടികളെയും സ്ത്രീകളെയുമാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. വാരാണസി. മഥുര ഉള്‍പ്പെടെ നിരവധി ജില്ലകളില്‍ ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ടെന്നും എഡിജിപി പ്രശാന്ത് കുമാര്‍ വ്യക്തമാക്കി.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!