
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. ചൊവ്വാഴ്ച വിധാൻ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു യുപി ഉപമുഖ്യമന്ത്രിയുടെ വിവാദ പരാമർശം. സംഭവം വിവാദമായതോടെ സമാജ് വാദി പാർട്ടി(എസ്പി) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉപമുഖ്യമന്ത്രിക്കെതിരേയും ബിജെപിക്കെതിരേയും രംഗത്തെത്തി.
മദ്രസാ വിദ്യാഭ്യാസം ലഭിക്കുന്നവർ ഭാരത് മാതാ കീ ജയ് വിളിക്കുന്നില്ലെന്നും വന്ദേഭാരതം ആലപിക്കുന്നില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി പറഞ്ഞത്. തുടർന്നാണ് മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താഗതിയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, തീവ്രവാദികളെ പോറ്റിവളർത്തുന്നത് ബിജെപിയാണെന്നായിരുന്നു സമാജ് വാദി പാർട്ടി നേതാവ് ശിവ്പാൽ യാദവിന്റെ പ്രതികരണം. ബിജെപിയാണ് തീവ്രവാദികൾക്ക് പരിശീലനം നൽകുന്നതെന്നും അവരുടെ ഓഫീസുകളിലും വീടുകളിലും ഇവരെ കാണാമെന്നും ശിവ്പാൽ യാദവ് ആരോപിച്ചു.
ഉപമുഖ്യമന്ത്രിയുടെ വിവാദപരാമർശത്തിൽ മതനേതാക്കളും വിമർശനവുമായി രംഗത്തെത്തി. മദ്രസകളിൽ മതവിദ്യാഭ്യാസത്തിനൊപ്പം ആധുനിക വിഷയങ്ങളും പഠിപ്പിക്കുന്നുണ്ടെന്ന് ബാരാബങ്കിയിൽ മദ്രസ നടത്തുന്ന മൗലാന ഇമാം മഖ്ബൂൽ മാധ്യമങ്ങളോട് പറഞ്ഞു. ഉർദു, ഹിന്ദി, ചരിത്രം, ഇംഗ്ലീഷ്, ശാസ്ത്രം, കണക്ക്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങളും മദ്രസകളിൽ പഠിപ്പിക്കുന്നുണ്ട്. മദ്രസകളിൽ പഠിച്ച പലരും ഡോക്ടർമാരും എൻജിനീയർമാരും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായിട്ടുണ്ട്. എല്ലായ്പ്പോഴും മദ്രസകൾ ദേശസ്നേഹവും സാഹോദര്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളാണെന്നും മദ്രസകൾക്ക് തീവ്രവാദവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam