UP Election 2022: പോരടിച്ച് എസ്പിയും ബിജെപിയും, കിതച്ച് കോൺ​ഗ്രസ്; യുപി ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്

Published : Feb 10, 2022, 01:59 AM IST
UP Election 2022: പോരടിച്ച് എസ്പിയും ബിജെപിയും, കിതച്ച് കോൺ​ഗ്രസ്; യുപി ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്

Synopsis

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പോളിംഗ് നടക്കുക. ആദ്യഘട്ടത്തില്‍ 2.27 കോടി വോട്ടര്‍മാരാണുള്ളത്. പടിഞ്ഞാറന്‍ യുപിയിലെ11 ജില്ലകളിലെ അന്‍പത്തിയെട്ട് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. ഒമ്പത് മന്ത്രിമാരടക്കം 623 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 

ലഖ്നോ: ഉത്തര്‍പ്രദേശില്‍ (Uttar Pradesh Election 2022) ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പോളിംഗ് നടക്കുക. ആദ്യഘട്ടത്തില്‍ 2.27 കോടി വോട്ടര്‍മാരാണുള്ളത്. പടിഞ്ഞാറന്‍ യുപിയിലെ11 ജില്ലകളിലെ അന്‍പത്തിയെട്ട് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. ഒമ്പത് മന്ത്രിമാരടക്കം 623 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില് ബിജെപി 53 സീറ്റുകളും സമാജ് വാദി പാർട്ടിയും ബിഎസ്പിയും രണ്ട് വീതവും, ആർഎല്‍ഡി ഒരു സീറ്റും നേടിയിരുന്നു. കര്‍ഷക സമരത്തെ തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യുപിയിലെ  ജനവികാരം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എസ്പി- ആര്‍എല്‍ഡി സഖ്യത്തിനുള്ളത്.    

ജാട്ടുകള്‍ നിർണായക ശക്തിയാകുന്ന ഈ ഘട്ടത്തിൽ ഈ വിഭാഗത്തില്‍ നിന്ന് ബിജെപി പതിനേഴ് സ്ഥാനാര്‍ത്ഥികളേയും സമാജ്‍വാദി പാര്‍ട്ടി - ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. കര്‍ഷകരെ തൃപ്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളില്‍ മത്സരിച്ചാണ് സമാജ്‍വാദി പാര്‍ട്ടിയും ആര്‍എല്‍ഡിയും പ്രകടന പത്രികകള്‍ പുറത്തിറക്കിയത്.

കര്‍ഷക രോഷം തിരിച്ചടിയായേക്കുമെന്ന കണക്കുകൂട്ടലില്‍ യോഗിയെ മാറ്റി നിര്‍ത്തി അമിത്ഷായാണ് ബിജെപിയുടെ പ്രചാരണത്തില്‍ നിറഞ്ഞു നിന്നത്. കര്‍ഷകരുടെ കേന്ദ്രമായ മുസഫര്‍ നഗർ അടക്കമുള്ള മണ്ഡലങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി അമിത്ഷാ വോട്ട് തേടിയതിന്‍റെ കാരണവും മറ്റൊന്നല്ല. വെര്‍ച്വല്‍ റാലികളിലൂടെ മാത്രമാണ് പ്രധാനമന്ത്രിയും സംസാരിച്ചത്. കര്‍ഷക രോഷത്തെ മറികടക്കാന്‍ ക്രമസമാധാനവും അക്രമസംഭവങ്ങൾ അടിച്ചമർത്തിയെന്നതും വോട്ടാക്കാൻ ശ്രമിച്ച്, ചർച്ചയാക്കുകയാണ് ബിജെപി.

അതേസമയം കര്‍ഷകരുടെ പിന്തുണ ഉറപ്പിക്കുമ്പോഴും ജാട്ട് സമുദായം പൂര്‍ണ്ണമായും സമാജ്‍വാദി പാര്‍ട്ടി ആര്‍എല്‍ഡി സഖ്യത്തെ പിന്തുണക്കുമോയെന്നതും ചോദ്യമാണ്. ചൗധരി ചരണ്‍ സിംഗിന്‍റെ ചെറുമകന്‍ ജയന്ത് ചൗധരിയോടുള്ളത്ര താല്‍പര്യം ജാട്ടുകള്‍ക്ക് അഖിലേഷ് യാദവിനോടില്ല. മാത്രമല്ല സഖ്യത്തിന്‍റെ സ്ഥാനാർത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലീം വിഭാഗത്തിന് കാര്യമായ പിന്തുണ നല്‍കിയില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിർണയത്തിലെ കല്ലുകടി പ്രചാരണ രംഗത്തും സഖ്യം നേരിട്ടിരുന്നതാണ്. 

ഉത്തര്‍പ്രദേശില്‍ വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നില്ലെന്നത് വ്യക്തമാക്കുന്നതായി കോണ്‍ഗ്രസിന്‍റെ പ്രചാരണം. അമേത്തിയില്‍ ഒരു ദിവസം പ്രചാരണം നടത്തിയതൊഴിച്ചാല്‍ രാഹുല്‍ ഗാന്ധിയെ ഉത്തര്‍ പ്രദേശില്‍ കണ്ടില്ല. താരപ്രചാരകരുടെ നീണ്ട പട്ടിക പുറത്തിറക്കിയെങ്കിലും പ്രിയങ്കാഗാന്ധി മാത്രമാണ് പ്രചാരണത്തിലുണ്ടായിരുന്നത്. പ്രചാരണരംഗത്ത് ഒടുവിലെത്തിയ ബിഎസ്പി ക്യാമ്പിലും ആത്മവിശ്വാസം പ്രകടമല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പ്രിയം മലയാളം'! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം