
ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ ധരിച്ചിരുന്ന ജീൻസ് പാന്‍റിൽ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം യുവാവ് ജീവനൊടുക്കി. ഫാറൂഖാബാദ് സ്വദേശി ദിലീപ് രാജ്പുത്തിനെ ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്കെതിരെ ഭാര്യയും കുടുംബവും നല്‍കിയ പരാതിയും, പൊലീസുകാര്‍ കേസൊതുക്കാനായി കൈക്കൂലി ആവശ്യപ്പെട്ട് മര്‍ദിച്ചതുകൊണ്ടുമാണ് താൻ ജീവനൊടുക്കുന്നതെന്ന് വ്യക്തനാക്കിയാണ് ആത്മഹത്യ കുറിപ്പ്.
ദിലീപ് മദ്യലഹരിയില്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഭാര്യ കഴിഞ്ഞ തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവാവിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ ഭാര്യയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ 50,000 രൂപയാണ് പൊലീസുകാരൻ ചോദിച്ചത്. യശ്വന്ത് യാദവ് എന്ന കോണ്‍സ്റ്റബിള്‍ ആണ് ദീലിപിനോട് കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ കൈക്കൂലി തരില്ലെന്ന് പറഞ്ഞതോടെ പൊലീസ് ദിലീപിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.
യുവാവിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു. മറ്റൊരു പൊലീസ് കോൺസ്റ്റബിളായ മഹേഷ് ഉപാധ്യായ് എത്തി 10000 രൂപ കുറത്ത് 40,000 രൂപ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. ഒടുവിൽ ഈ തുക പൊലീസുകാർക്ക് നല്‍കിയതിന് ശേഷമാണ് ദിലീപിനെ സ്റ്റേഷനില്‍നിന്ന് വിട്ടയച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പൊലീസ് സ്‌റ്റേഷനില്‍നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ അപമാനഭാരത്താൽ യുവാവ് ധരിച്ചിരുന്ന വെളുത്ത നിറത്തിലുള്ള ജീൻസിൽ നീല മഷി പേന കൊണ്ട് ആത്മഹത്യാക്കുറിപ്പെഴുതി തൂങ്ങി മരിക്കുകയായിരുന്നു.
വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തനിക്കെതിരെ ഭാര്യ പരാതി നൽകിയതും, ഭാര്യപിതാവ്, ഭാര്യസഹോദരന്‍ തുടങ്ങിയവരുടെ ഉപദ്രവവും, പൊലീസ് കേസ് ഒതുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതും പാന്‍റ്സില്‍ എഴുതിയിരുന്നു. അതേസമയം, ഭാര്യയുടെ കുടുംബാംഗങ്ങളുടെ നിര്‍ദേശപ്രകാരമാണ് ദിലീപിനെ പോലീസ് തല്ലിച്ചതച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയടക്കം ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ് ദിലീപിന്‍റെ കുടുംബം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam