തൃണമൂൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത രണ്ട് സീറ്റുകൾ തള്ളിയ കോൺഗ്രസ്, സഖ്യങ്ങൾ പാർട്ടിയുടെ അടിത്തറ തകർത്തുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത്.
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജി സഖ്യസാധ്യത തള്ളിയതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ബംഗാളിലെ മുതിർന്ന നേതാക്കളുമായി ഡൽഹിയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.
ബംഗാളിൽ കോൺഗ്രസിന് വെറും രണ്ട് സീറ്റുകൾ മാത്രമാണ് തൃണമൂൽ കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. 2016-ലും 2021-ലും ഇടത് പാർട്ടികളുമായി ചേർന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. 2016-ൽ 44 സീറ്റുകൾ ലഭിച്ചപ്പോൾ 2021-ൽ ഒരു സീറ്റ് പോലും നേടാനായില്ല. വോട്ട് വിഹിതം 12.25 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറയുകയും ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സഖ്യങ്ങളെ ആശ്രയിക്കുന്നത് കാരണം പാർട്ടിയുടെ അടിത്തറ തകർന്നുവെന്നും, ഒറ്റയ്ക്ക് മത്സരിക്കുന്നത് താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ബംഗാളിലെ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു.
കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സിപിഎം ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾക്കും ഇത്തവണ താല്പര്യമില്ല. കോൺഗ്രസ് തൃണമൂലുമായി ചർച്ച നടത്തുന്നുണ്ടെന്ന സംശയമാണ് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ഉന്നയിച്ചത്. തൃണമൂൽ വിരുദ്ധ, ബിജെപി വിരുദ്ധ ശക്തികൾ ഒന്നിക്കണമെന്നാണ് ആഗ്രഹമെങ്കിലും കോൺഗ്രസിനെ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വോട്ടെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും ഇപ്പോൾ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് പാർട്ടി തീരുമാനം. ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ ശുഭങ്കർ സർക്കാരും ഒറ്റയ്ക്ക് മത്സരിക്കണമെന്ന നിലപാടിനെ പിന്തുണച്ചിരുന്നു.


