
ലക്കനൗ: ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ അടിച്ചുകൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ധൊലാന പൊലീസ് സ്റ്റേഷൻ പരിധിയിലെ ദെഹ്പ വിനായക്പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. 32-കാരനായ സച്ചിൻ കുമാറും ഭാര്യ ജ്യോതിയും (28) തമ്മിൽ ശനിയാഴ്ച പുലർച്ചെ രൂക്ഷമായ തർക്കമുണ്ടായി. ഇതിനിടയിൽ പ്രകോപിതനായ സച്ചിൻ ഇരുമ്പ് വടികൊണ്ട് ജ്യോതിയുടെ തലയ്ക്കടിക്കുകയായിരുന്നു. ജ്യോതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഭാര്യ മരിച്ചുവെന്ന് ഉറപ്പായതോടെ സച്ചിൻ വീടുവിട്ടിറങ്ങി സമീപത്തെ റെയിൽവേ ട്രാക്കിലെ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ദമ്പതികളുടെ രണ്ട് കുട്ടികളും ഉറങ്ങിക്കിടക്കുമ്പോഴാണ് ഈ ദാരുണ സംഭവം നടന്നത്. രാവിലെ കുട്ടികൾ ഉണർന്നപ്പോൾ അമ്മ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കാണുകയും തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയുമായിരുന്നു. സച്ചിനും ജ്യോതിയും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ധൊലാന പൊലീസ് സ്ഥലത്തെത്തി ഇരു മൃതദേഹങ്ങളും ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam