
ലഖ്നൗ: ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട 48 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം. ഭാര്യ ഫൂലം ദേവിയാണ് മരിച്ചത്. സംഭവത്തിൽ ഹരികിഷൻ എന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് (എഎസ്പി) രാമാനന്ദ് പ്രസാദ് കുശ്‌വാഹ പറഞ്ഞു. ഒക്ടോബർ 6 ന് ആണ് യുവതിയെ കാണാതാകുന്നത്. ഇതെത്തുടർന്ന്, സഹോദരൻ ഒക്ടോബർ 13 ന് പൊലീസിൽ പരാതി നൽകി.
ഇതിന് ശേഷം, കഴിഞ്ഞ വെള്ളിയാഴ്ച സ്ത്രീയുടെ സഹോദരൻ പ്രതിയുടെ കട്ടിലിനടിയിൽ പുതുതായി ഒരു കുഴി കുഴിച്ചതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് അദ്ദേഹം ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പൊലീസെത്തി മുറിയിൽ കുഴിച്ചെടുത്ത് നോക്കിയപ്പോൾ ഫൂലം ദേവിയുടെ അഴുകിയ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആറടി താഴ്ച്ചയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും പ്രതി വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇയാൾ ഹരിയാനയിൽ കൂലിപ്പണിക്കാരനായിരുന്നു. ഒരു അവധിക്ക് തിരിച്ചെത്തിയപ്പോഴാണ് സ്ഥലത്തെ ഗുഡ്ഡു എന്നയാളുമായി ഭാര്യ പ്രണയത്തിലാണെന്നറിഞ്ഞതെന്നും ഇതിലുള്ള പകയാണ് കൊലക്ക് കാരണമായതെന്നും പ്രതി സമ്മതിച്ചു.പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചതായി പൊലീസ് കൂട്ടിച്ചേർത്തു.