
ലക്നോ: കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയോടുള്ള പ്രതികരണത്തിൽ ആവേശഭരിതനായി ഉത്തർപ്രദേശ് പാർട്ടി അധ്യക്ഷൻ ബ്രിജ്‌ലാൽ ഖബ്രി. ജോഡോ യാത്ര നയിക്കുന്ന മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗന്ധിയെ അദ്ദേഹം വാനോളം പുകഴ്ത്തി. രാഹുല്‍ എന്നാല്‍ ഭാരതം ആണെന്നും ഭാരതം എന്നാല്‍ രാഹുല്‍ ആണെന്നും ബ്രിജ്‌ലാൽ ഖബ്രി പിടിഐക്ക് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള വലിയ ലക്ഷ്യത്തിന് വേണ്ടിയാണ് രാഹുല്‍ പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുൻ കോൺഗ്രസ് അധ്യക്ഷൻ ദേവകാന്ത് ബറൂവയുടെ പ്രസിദ്ധമായ 'ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ' എന്ന വാചകത്തെ അനുസ്മരിപ്പിച്ചാണ് ബ്രിജ്‌ലാൽ ഖബ്രിയുടെ രാഹുല്‍ വാഴ്ത്തല്‍. പാർട്ടിയുടെ എതിരാളികൾ കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും വിമർശിക്കാൻ പലപ്പോഴും ഈ വാചകം ഉപയോഗിച്ചിരുന്നു. എന്തുകൊണ്ടാണ് രാഷ്ട്രീയമായി ഏറെ നിർണായകമായ ഉത്തർപ്രദേശിലെ ഒരു ജില്ലയിലൂടെ മാത്രം കടന്നുപോകുന്നതെന്ന ചോദ്യത്തോടും ഖബ്രി പ്രതികരിച്ചു.
ഭാരതം ഒരു ജില്ലയോ സംസ്ഥാനമോ അല്ല, സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. 13 സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നു വലിയ ലക്ഷ്യം വച്ചുള്ള യാത്രയാണ് രാഹുല്‍ നടത്തുന്നത്. രാജ്യത്തെ വിൽക്കാനും ഭരണഘടന ഇല്ലാതാക്കാനുമാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യുപിയിലെ 80 ലോക്‌സഭാ സീറ്റുകളിലും വിജയം നേടാനാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ സോണിയ ഗാന്ധി നിലവിൽ പ്രതിനിധീകരിക്കുന്ന റായ്ബറേലിയിലും അമേത്തിയിലും ബിജെപിക്ക് വലിയ നഷ്ടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2019ൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. മുന്‍ ബിഎസ്‍പി നേതാവായിരുന്ന ഖബ്രിയെ അടുത്തിടെയാണ് യുപി കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്. ശനിയാഴ്ചയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.