യുവതി എതിര്‍ത്തപ്പോള്‍ വായില്‍ തുണി തിരുകി നെഞ്ചിൽ കയറി ഇരുന്നു. ശ്വാസംമുട്ടി പെണ്‍കുട്ടി മരിക്കുന്നത് വരെ ഇരുത്തം തുടര്‍ന്നു. മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയെന്നും പിയൂഷ്

ഇൻഡോർ: ജനന സർട്ടിഫിക്കറ്റിൽ തിരുത്ത് വരുത്താനുള്ള അപേക്ഷ നൽകിയതിന് ശേഷം സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്താമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ മകളെ കാണാതായി. നാല് ദിവസത്തിന് ശേഷം അഴുകിയ നിലയിലുള്ള മൃതദേഹം തിരിച്ചറിയാൻ അച്ഛനെ സഹായിച്ചത് യുവതി ധരിച്ചിരുന്ന സോക്സ്. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന എംബിഎ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സഹപാഠിയുടെ വാടക വീട്ടിലാണ് 24കാരിയുടെ മൃതദേഹംകണ്ടെത്തിയത്. ക്രൂരമായ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായാണ് യുവതി കൊല്ലപ്പെട്ടത്. അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹമുണ്ടായിരുന്നത്. സംഭവത്തിൽ 24കാരിയുടെ സഹപാഠി പിയൂഷ് ധംനോദിയയെ പൊലീസ് മുംബൈയിൽ നിന്ന് പിടികൂടി.

ഫെബ്രുവരി 10നാണ് യുവതിയെ കാണാതായത്. കോളേജ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ 24കാരിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് പിയൂഷ് ഒളിവിൽ പോയത്. കഴിഞ്ഞ സെപ്തംബർ മാസം മുതൽ 24കാരി പിയൂഷുമായി പ്രണയത്തിലായിരുന്നുവെന്നാണ് യുവാവ് അവകാശപ്പെടുന്നത്. അടുത്തിടെ യുവതിയുടെ ഫോണിൽ ഒരു ഡേറ്റിംഗ് ആപ്പ് കണ്ടതാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് യുവാവ് മൊഴി നൽകിയത്. യുവതി മറ്റാരുമായോ പ്രണയത്തിലാണെന്ന സംശയവും വിവാഹത്തേക്കുറിച്ചുള്ള സംസാരത്തിനിടെയുണ്ടായ വാക്കേറ്റവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. അടച്ചിട്ട മുറിയിൽ നിന്ന് ദുർഗന്ധം വരുന്നതായി അയൽവാസി പരാതിപ്പെട്ടതോടെയാണ് പൊലീസ് പിയൂഷിന്റെ വാടക ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റിൽ വച്ച് പിയൂഷ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ യുവതിയെ നിർബന്ധിച്ചു. വിസമ്മതിച്ച യുവതിയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചു. ഈ ദൃശ്യങ്ങളാണ് യുവാവിന്റെ മുഖം മറച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പിയൂഷ് അയച്ചത്. ഇതിനു ശേഷം പിയൂഷ് യുവതിയുടെ കാലുകളും കെട്ടുകയും കണ്ണ് മൂടിക്കെട്ടി. യുവതി എതിര്‍ത്തപ്പോള്‍ വായില്‍ തുണി തിരുകി നെഞ്ചിൽ കയറി ഇരുന്നു. ശ്വാസംമുട്ടി പെണ്‍കുട്ടി മരിക്കുന്നത് വരെ ഇരുത്തം തുടര്‍ന്നു. മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയെന്നും പിയൂഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കൊലയ്ക്കു ശേഷം മുറിയില്‍ നിന്നും പുറത്തിറങ്ങിയ പീയുഷ് മദ്യവുമായി തിരിച്ചുവന്നു. മൃതദേഹത്തിനടുത്തിരുന്ന് മദ്യപിച്ച ശേഷം മൃതദേഹത്തേയും ലൈംഗികമായി ഉപയോഗിച്ചു. ശേഷം വസ്ത്രം മാറി പുറത്തേക്കിറങ്ങി മുംബൈയിലേക്ക് പോവുകയായിരുന്നു. പീയുഷും യുവതിയും ഒന്നിച്ചുള്ള പതിനൊന്നോളം ദൃശ്യങ്ങള്‍ കോളേജ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. യുവതിയുടെ ഫോണില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്തുപോയത്. ദൃശ്യങ്ങള്‍ യുവതിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി, കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് ദൃശ്യങ്ങള്‍ അയക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തത് പിയൂഷ് തന്നെയാണെന്നാണ് പൊലീസ് കണ്ടെത്തിയത്. മുംബൈയിൽ പല ഹോട്ടലുകളിൽ താമസിച്ച യുവാവ് കുറ്റബോധം തോന്നി യുവതിയുടെ ആത്മാവുമായി സംസാരിക്കാൻ ദുർമന്ത്രവാദത്തിൽ ഏർപ്പെട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം