
കാൻപൂർ: ഗൂഗിൾ മാപ്പ് സർവേ സംഘത്തിന് ഉത്തർപ്രദേശിൽ മർദനമേറ്റതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം. കാറിന് മുകളിൽ ക്യാമറ ഘടിപ്പിച്ച് സർവേ നടത്താനായി കാൻപൂറിലെ ഗ്രാമത്തിൽ രാത്രിയെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. മോഷ്ടാക്കളെന്ന് തെറ്റിച്ചാണ് ഗ്രാമവാസികൾ കൈയ്യേറ്റം ചെയ്തതെന്നാണ് വിവരം.
അടുത്തിടെ കള്ളന്മാരുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർ കാറിലെത്തുന്നവരാണ് മോഷണം നടത്തുന്നതെന്ന് ആരോപിക്കുന്നു. ഇതിൻ്റെ ഭാഗമായി നാട്ടുകാർ രാത്രികാല നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലേക്കാണ് ഗൂഗിൾ മാപ് സർവേ സംഘമെത്തിയത്. പൊലീസിനെയോ മറ്റ് ഏജൻസികളെയോ അറിയിക്കാതെയായിരുന്നു ഗൂഗിൾ മാപ് സംഘത്തിൻ്റെ സർവേ.
ഓഗസ്റ്റ് 28 ന് രാത്രിയാണ് സംഭവം നടന്നത്. കാറിന് മുകളിൽ ക്യാമറ ഘടിപ്പിച്ചെത്തിയ ഇവരെ കണ്ടതും നാട്ടുകാർ സംഘടിച്ചെത്തി വളയുകയായിരുന്നു. അധികം വൈകാതെ പൊലീസ് സ്ഥലത്തെത്തി. ഇരു വിഭാഗത്തെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയ പൊലീസ് സംഘം രേഖകൾ പരിശോധിച്ചു. തങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെയാണ് പ്രവർത്തിക്കുന്നതെന്ന കാര്യം ഗൂഗിൾ മാപ് സർവേ സംഘത്തിൻ്റെ ലീഡർ സന്ദീപ് പൊലീസിനെ അറിയിച്ചു. ഇത് ബോധ്യപ്പെട്ടതോടെ പ്രശ്നം പരിഹരിച്ച് പൊലീസ് ഇരുവിഭാഗത്തെയും മടക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam