
കേരളത്തിനെതിരെ രൂക്ഷമായ ആരോപണമാണ് തെരഞ്ഞെടുപ്പ് (UP Election 2022) പുരോഗമിക്കുന്നതിനിടയില്‍ ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് (Yogi Adityanath) പലപ്പോഴായി നടത്തിയത്. രാഷ്ട്രീയ അക്രമം ആയിരുന്നു പലപ്പോഴും കേരളത്തിനെതിരെയുള്ള (Kerala Model Reference) ആയുധമായി യോഗി ആദിത്യനാഥ് ഉപയോഗിച്ചത്. ഉത്തര്‍ പ്രദേശ് കേരളവും ബംഗാളും കശ്മീരും ആക്കാതിരിക്കാന് വോട്ടവകാശം ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് ദിവസത്തിലും യോഗി പറഞ്ഞിരുന്നു.
കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടർത്താനാണ് നീക്കമെന്നായിരുന്നു യോഗിയുടെ വിമര്‍ശനം. കലാപകാരികൾ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാൻ താമസമുണ്ടാവില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞതിന് പിന്നാലെ ഇരു സംസ്ഥാനങ്ങളിലേയും നേതാക്കള്‍ തമ്മില്‍ വാക് പോരില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. നീതി ആയോഗിന്‍റെ ഏറ്റവും പുതിയ സാമൂഹ്യവികസനസൂചിക അനുസരിച്ച് എല്ലാ മേഖലയിലും മുന്നിലുള്ള സംസ്ഥാനമായ കേരളത്തിനെതിരെയായിരുന്നു യോഗി ആദിത്യനാഥിന്‍റെ രൂക്ഷ വിമര്‍ശനം.
'ശ്രദ്ധിച്ച് വോട്ട് ചെയ്യണം, ഇല്ലെങ്കിൽ യുപി കേരളം പോലെയാകും', വിവാദപ്രസ്താവനയുമായി യോഗി
ഉത്തര്‍ പ്രദേശിലെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയായിരുന്നു കേരളത്തിനെതിരായ യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശം. ഉത്തര്‍ പ്രദേശില്‍ എക്സിറ്റ് പോളുകളേയും തെരഞ്ഞെടുപ്പ് സര്‍വ്വേകളുടേയും പ്രവചനം പോലെ തന്നെയാണ് ബിജെപിയുടെ കുതിപ്പ്. 7 ഘട്ടങ്ങളിലായി 403 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നത്. സമരത്തിനിടെ കര്ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ ലംഖിപൂര്‍ ഖേരിയിലടക്കം ബിജെപി മുന്നിലാണുള്ളത്.
'കേരളം കലാപഭൂമി, രാഷ്ട്രീയ കൊലപാതകം ആവർത്തിക്കുന്നു', അധിക്ഷേപിച്ച് വീണ്ടും യോഗി ആദിത്യനാഥ്