
ദില്ലി: ഉത്തരാഖണ്ഡിൽ (Uttarakhand) ആദ്യ ഫലസൂചനകൾ ലഭിക്കുമ്പോൾ ബിജെപി മുന്നിൽ. 70 സീറ്റുകളുള്ള സംസ്ഥാനത്ത് ബിജെപി 40 സീറ്റിലും കോൺഗ്രസ് 21 സീറ്റിലും ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഉത്തരാഖണ്ഡ് ബിജെപി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പിന്നിലായിരുന്നുവെങ്കില്‍ പിന്നീട് മുന്നിലെത്തി. 2017ൽ 57 സീറ്റ് നേടി ഭരണത്തിലുള്ള ബിജെപിയും കോൺഗ്രസും തമ്മിലാണ് ഉത്തരാഖണ്ഡിൽ പ്രധാന പോരാട്ടം. ഇരു പാർട്ടികളുടെയും വോട്ട് പിടിക്കാൻ ഇത്തവണ ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്.
ഭരണത്തുടർച്ചയും മുഖ്യമന്ത്രിമാർ ജയിക്കുന്ന പതിവും സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, അഞ്ച് മന്ത്രിമാർ, അധ്യക്ഷൻ മദൻ കൗശിക് എന്നിവരാണ് ബിജെപിക്കായി മത്സര രംഗത്തുള്ള പ്രമുഖർ. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പ്രതിപക്ഷ നേതാവ് പ്രീതം സിങ്, പിസിസി അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, മുൻ മന്ത്രി യശ്പാൽ ആര്യ തുടങ്ങിയവരും മത്സര രംഗത്തുണ്ട്.
എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ:
ഉത്തരാഖണ്ഡില്‍ രണ്ട് സര്‍വ്വേകള്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്.
ഉത്തരാഖണ്ഡ് (ആകെ സീറ്റുകൾ 70)
ഉത്തരാഖണ്ഡിൽ (Uttarakhand Election) ബിജെപി അധികാരം നിലനിർത്തുമെന്ന് ടൈംസ് നൌ വീറ്റോ എക്സിറ്റ് പോൾ ഫലം. ബിജെപി 37 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ ഫലം. കോൺഗ്രസ് 31 , ആംആദ്മി പാർട്ടി 1 , മറ്റുള്ള പാർട്ടികൾക്ക് ഒന്നുവീതം സീറ്റ് നേടുമെന്നും ടൈംസ് നൌ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. ഹുമയൂൺ റീജിയണിലും ഗഡ്വാൾ റീജിയണിലും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നതാണ് ടൈംസ് നൌ എക്സിറ്റ് പോൾ ഫലം. എന്നാല്‍ എബിപിസി വോട്ടര്‍ സര്‍വ്വേ ഫലത്തില്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 32 മുതല്‍ 38 സീറ്റ് വരെ നേടുമെന്നാണ് എബിപി സി വോട്ടർ സര്‍വ്വേ ഫലത്തിലള്ളത്.
ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ
ബിജെപി 36-46
കോണ്ഗ്രസ് 20-30
ബി.എസ്.പി 2-4
മറ്റുള്ളവർ 2-5
സീവോട്ടർ
ബിജെപി 26-32
കോണ്ഗ്രസ് 32-38
ബി.എസ്.പി 0-2
മറ്റുള്ളവർ 3-7
ടുഡേസ് ചാണക്യ
ബിജെപി 43
കോണ്ഗ്രസ് 24
മറ്റുള്ളവർ 3