രാജ്യസഭയിൽ നിന്ന് പുറത്താക്കിയ സംഭവം; എംപിമാരുടെ പ്രചാരണം ആടിനെ പട്ടിയാക്കുന്നതു പോലെയെന്ന് വി മുരളീധരൻ

By Web TeamFirst Published Sep 21, 2020, 2:55 PM IST
Highlights

സസ്പെൻഡ് ചെയ്യപ്പെട്ട ശേഷവും സഭ വിടാത്ത എംപിമാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. കർഷക സ്നേഹമുണ്ടെങ്കിൽ സഭാ നടപടികൾ തുടരാൻ അനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദില്ലി: രാജ്യസഭയിലെ സംഭവത്തെക്കുറിച്ചുള്ള പ്രതിപക്ഷ എംപിമാരുടെ പ്രചാരണം ആടിനെ പട്ടിയാക്കുന്നതു പോലെയാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സസ്പെൻഡ് ചെയ്യപ്പെട്ട ശേഷവും സഭ വിടാത്ത എംപിമാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. കർഷക സ്നേഹമുണ്ടെങ്കിൽ സഭാ നടപടികൾ തുടരാൻ അനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ സി പി എമ്മുകാർ ഇടനിലക്കാർക്ക് വേണ്ടിയാണ് സമരം നടത്തുന്നത്. മാർഷലുകളെ അക്രമിച്ച ശേഷം മർദ്ദനമേറ്റന്ന് കെ.കെ രാഗേഷ് ആരോപിക്കുന്നു. കർഷകർക്ക് കാർഷികരം​ഗത്തെ പരിഷ്കാരനിർദ്ദേശങ്ങൾ സംബന്ധിച്ച് പരാതികളില്ലെന്നും  മുരളീധരൻ പറഞ്ഞു. 

Read Also: കര്‍ഷക സമരങ്ങള്‍ക്ക് ഊര്‍ജ്ജം'; സസ്പെന്‍ഷനില്‍ പ്രതികരണവുമായി എളമരം കരീം...

കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെയുണ്ടായ ബഹളത്തിനിടെ രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അം​ഗം ഡെറിക് ഒബ്രിയാൻ, കെ കെ രാ​ഗേഷ്, എളമരം കരീം ഉൾപ്പടെയുള്ള എട്ട് എംപിമാരെ ഒരാഴ്ച്ചത്തേക്ക് സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. എംപിമാരുടെ പെരുമാറ്റം അപലപനീയമാണെന്നാണ് രാജ്യസഭാ അധ്യക്ഷൻ  വെങ്കയ്യ നായിഡു പറഞ്ഞത്. സഞ്ജയ് സിം​ഗ് (എഎപി), റിപുൻ ബോറ (കോൺ​ഗ്രസ്), ദോല സെൻ (കോൺ​ഗ്രസ്), സയ്യിദ് നാസിർ ഹുസൈൻ (കോൺ​ഗ്രസ്), രാജീവ് സത്വ (കോൺ​ഗ്രസ്) എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് എംപിമാർ. ഒരാഴ്ചത്തേക്ക് പുറത്താക്കിയതോടെ ഇവർ ഈ സമ്മേളന കാലയളവ് മുഴവൻ സസ്പെൻഷനിലായിരിക്കും. വി മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. 

ചട്ടവിരുദ്ധമായി പാസാക്കിയ കാർഷിക ബില്ലുകൾക്ക് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് സംയുക്തമായി രാഷ്ട്രപതിയെ കാണുമെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. സസ്പെൻഷനിലായ എം പിമാർ പാർലമെന്റിന് മുന്നിൽ ധർണ ആരംഭിച്ചിട്ടുണ്ട്. 

Read Also: കാർഷിക ബിൽ; രാജ്യസഭയിലെ പ്രതിഷേധങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി...
 

click me!