
ദില്ലി: കാര്‍കീവില്‍ (Kharkiv) നിന്ന് 800 മലയാളി വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തിയിലേക്ക് തിരിച്ചതായി ദില്ലിയിലെ കേരള പ്രതിനിധി വേണു രാജാമണി (Venu Rajamony). ഇവര്‍ക്ക് പടിഞ്ഞാറന്‍ യുക്രൈനിലേക്ക് ട്രെെയിന്‍ കിട്ടി. ഇനിയും വിദ്യാര്‍ത്ഥികള്‍ കാര്‍കീവിലുണ്ടെന്നും സഹായങ്ങള്‍ ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്നും വേണു രാജാമണി പറഞ്ഞു. അതേസമയം നാല് വിമാനങ്ങളിലായി എണ്ണൂറിനടുത്ത് ഇന്ത്യക്കാരെ വ്യോമസേന ഇന്ന് തിരികെ എത്തിച്ചു.
പോളണ്ട്, റൊമേനിയ, ഹംഗറി, എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ഇന്ന് തിരികെ എത്തിയത്. രക്ഷാപ്രവർത്തനത്തിനായി വിമാനങ്ങള്‍ വീണ്ടും തിരിച്ചു. വ്യോമതാവളത്തിലെത്തിയ വിദ്യാർത്ഥികളെ പ്രതിരോധസഹമന്ത്രി അജയ് ഭട്ട് സ്വീകരിച്ചു. വരും ദിവസങ്ങൾ കൂടൂതൽ വ്യോമസേന വിമാനങ്ങൾ രക്ഷാ പ്രവർത്തനത്തിന്‍റെ ഭാഗമാകുമെന്ന് അജയ് ഭട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് അതിർത്തികടന്നതെന്നും മറ്റ് ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം തിരികെ എത്തിക്കണമെന്നും തിരികെ എത്തിയ വിദ്യാർത്ഥികൾ പ്രതികരിച്ചു.
യുക്രൈനിലെ സുപ്രധാന നഗരങ്ങൾ എല്ലാം തരിപ്പണമാക്കി റഷ്യൻ ആക്രമണം തുടരുകയാണ്. കരിങ്കടലിനോട് ചേർന്ന മരിയോപോൾ നഗരത്തിൽ മണിക്കൂറുകൾ നീണ്ട മിസൈൽ ആക്രമണത്തിൽ നൂറു കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. കീവ്, കാർകീവ് നഗരങ്ങളിൽ ഇപ്പോഴും കനത്ത ആക്രമണം തുടരുകയാണ്. യുക്രൈൻ വിട്ടോടിയവരുടെ എണ്ണം പത്തുലക്ഷം കടന്നു.
തിരുവനന്തപുരം: യുക്രെയിനിൽ (ukraine) നിന്ന് ദില്ലിയില്‍ (Delhi) എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ആദ്യ വിമാനം രാവിലെ 9.30ന് ദില്ലിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ദില്ലിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ് സര്‍വീസുണ്ടാകും. കൊച്ചിയില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകൾ പ്രവര്‍ത്തനനിരതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദില്ലി: യുക്രൈന്‍ (Ukraine) സൈന്യം ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റഷ്യന്‍ (Russia) വാദം തള്ളി ഇന്ത്യന്‍ വിദശകാര്യ വക്താവ്. ഇത്തരമൊരു റിപ്പോര്‍ട്ടില്ലെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഇന്ത്യക്കാരെ രക്ഷിക്കാന്‍ യുക്രൈന്‍ സഹകരിക്കുന്നുണ്ട്. ഇന്നലെ നിരവധി വിദ്യാര്‍ത്ഥികള്‍ യുക്രൈന്‍ അധികാരികളുടെ സഹായത്തോടെ കാര്‍കീവ് വിട്ടതായും വിദേശകാര്യ വക്താവ് അറിയിച്ചു. കാര്‍കീവില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മാറ്റുന്നതിനായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് യുക്രൈന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് യുക്രൈന്‍ വിടാന്‍ സാധിച്ചിട്ടുണ്ട്. ഇത് സാധ്യമാക്കാൻ യുക്രൈന്‍ അധികാരികൾ നൽകിയ സഹായത്തെ അഭിനന്ദിക്കുന്നു. ഇന്ത്യക്കാരെ സ്വീകരിച്ച യുക്രൈന്‍റെ അയല്‍രാജ്യങ്ങളോടും നന്ദി അറിയിക്കുകയാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam