തമിഴ്നാട് കള്ളാക്കുറിച്ചിയില്‍ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറ്

Published : Jul 17, 2022, 12:29 PM ISTUpdated : Jul 22, 2022, 08:26 PM IST
തമിഴ്നാട് കള്ളാക്കുറിച്ചിയില്‍ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറ്

Synopsis

പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറിയുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു. 

ചെന്നൈ: പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് തമിഴ്നാട് കള്ളാക്കുറിച്ചിയില്‍ വിദ്യാർത്ഥി യുവജനസംഘടനകൾ നടത്തിവന്ന സമരം അക്രമാസക്തമായി. പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. പൊലീസ് വാനടക്കം നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേത്ത് വെടിവച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ പേര് പറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം.

തമിഴ്നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്ന ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചും അന്ന് മുതൽ വിവിധ വിദ്യാർത്ഥി, യുവജന സംഘടനകൾ സമരത്തിലാണ്. റോഡ് ഉപരോധിച്ചും മറ്റും തുടർന്നുപോന്ന സമരം ഇന്ന് രാവിലെയാണ് അക്രമാസക്തമായത്. സ്കൂളിന് മുമ്പിലേക്ക് സംഘടിച്ചെത്തിയ സമരക്കാർ ബാരിക്കേ‍‍ഡ് തകർത്ത് സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. ശക്തമായ കല്ലേറുണ്ടായി, നിർത്തിയിട്ടിരുന്ന നിരവധി ബസുകൾ തകർക്കുകയും തീയിടുകയും ചെയ്തു. 

പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. പൊലീസ് വാനും അഗ്നിക്കിരയാക്കി. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. നിരവധി സമരക്കാർക്കും ഇരുപതോളം പൊലീസുകാർക്കും പരിക്കേറ്റു. സമീപ ജില്ലകളിൽ നിന്നുകൂടി പൊലീസിനെ എത്തിച്ചാണ് സാഹചര്യം നിയന്ത്രിച്ചത്. സംഘർഷാവസ്ഥ തുടരുകയാണ്. കുറ്റാരോപിതരായ അധ്യാപകരെ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിസിഐഡിക്ക് കൈമാറണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരുന്നു. കെമിസ്ട്രി, കണക്ക് അധ്യാപക‍ർ തന്നെ വല്ലാതെ മാനസിക സംഘർഷത്തിൽ ആക്കുന്നുവെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഇംഗ്ലീഷ് ലിപിയിലെഴുതിയ തമിഴിലാണ് കുറിപ്പ്. താൻ പഠിക്കാത്ത കുട്ടിയാണെന്ന് അധ്യാപകർ എല്ലാവരോടും പറയുന്നു. രസതന്ത്രത്തിലെ സമവാക്യങ്ങൾ ഓർമയിൽ നിൽക്കുന്നില്ല. എല്ലാവരും കളിയാക്കുന്നു. തന്നെ മാത്രമല്ല, മറ്റ് കുട്ടികളേയും കണക്ക് ടീച്ചർ ഈ വിധം വഴക്കുപറയാറുണ്ട്. എന്നിങ്ങനെയാണ് കുട്ടി എഴുതിയിരിക്കുന്നത്. സ്കൂൾ ഫീസ് തന്‍റെ അമ്മയ്ക്ക് തിരികെ നൽകണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

PREV
click me!

Recommended Stories

യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ