'ഓട്ടോകളും കാറുകളുമടക്കം തിങ്ങിനിറഞ്ഞ തിരക്കേറിയ നിരത്ത്', നിമിഷങ്ങൾക്കകം തീഗോളം, ചെങ്കോട്ടയിലെ പൊട്ടിത്തെറി ദൃശ്യങ്ങൾ, കാറോടിച്ചത് ഉമര്‍ തന്നെ

Published : Nov 13, 2025, 08:22 AM IST
cctv visual of Delhi blast

Synopsis

ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒമ്പത് പേർ കൊല്ലപ്പെട്ട സംഭവത്തിൽ, ഭീകരബന്ധം സംശയിക്കുന്ന ഡോക്ടറാണ് കാർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. 

ദില്ലി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൻ്റെ കൃത്യമായ ദൃശ്യങ്ങൾ പതിഞ്ഞ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തിരക്കേറിയ സമയത്ത് വെള്ള ഹ്യുണ്ടായ് ഐ20 കാർ പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവം 'ഹീനമായ ഭീകരപ്രവർത്തനമാണ്' എന്ന് കേന്ദ്രം വിശേഷിപ്പിച്ചതിന് പിന്നാലെ, കേസിൻ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഔദ്യോഗികമായി ഏറ്റെടുത്തു.

തിരക്കിനിടെ പൊട്ടിത്തെറി

ചെങ്കോട്ട മെട്രോ സ്റ്റേഷൻ്റെ ഗേറ്റ് നമ്പർ 1 ന് സമീപമുള്ള ഒരു ട്രാഫിക് കാമറയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6:52ന് സ്ഫോടനം നടന്ന സമയത്ത്, വെള്ള ഐ20 കാറിന് ചുറ്റും ഇ-റിക്ഷകളും ഓട്ടോകളും മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നു. തിരക്കിനിടയിലൂടെ വളരെ സാവധാനം നീങ്ങുകയായിരുന്ന കാർ പെട്ടെന്ന് തീജ്വാലകളായി പൊട്ടിത്തെറിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഈ സ്ഫോടനം ജനസാന്ദ്രതയേറിയ ഓൾഡ് ഡൽഹി പ്രദേശത്തുടനീളം വലിയ ആഘാതമുണ്ടാക്കുകയും സമീപത്തെ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം വരുത്തുകയും ചെയ്തു.

ഭീകരബന്ധം സംശയം

സ്ഫോടനത്തെ തുടർന്ന് അഗ്നിശമന സേനയും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയെങ്കിലും കാർ കരിഞ്ഞ ലോഹക്കൂടായി മാറിയിരുന്നു. ഒമ്പത് പേർ മരിച്ചതായും ഡസനിലധികം പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു. എച്ച്ആർ 26 സിഇ 7674 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള വെള്ള ഹ്യുണ്ടായ് ഐ20 കാറാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ഭീകര ശൃംഖലയിലെ അംഗമെന്ന് സംശയിക്കുന്ന ഡോ. ഉമർ നബി (32) എന്ന മെഡിക്കൽ പ്രൊഫഷണലാണ് കാർ ഓടിച്ചിരുന്നതെന്നായിരുന്നു പ്രാഥമിക വിവരം.

ഡിഎൻഎ തെളിവുകളും അറസ്റ്റും

ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ സീനിയർ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ. ഉമർ മുഹമ്മദിൻ്റെ ഡി.എൻ.എ. സാമ്പിൾ അദ്ദേഹത്തിൻ്റെ അമ്മയുടെയും സഹോദരൻ്റെയും ഡിഎൻഎയുമായി 100 ശതമാനം പൊരുത്തപ്പെടുന്നുണ്ട്. സ്ഫോടനത്തിനുശേഷം ഐ20 കാറിൽ നിന്ന് കണ്ടെത്തിയ ഉമറിൻ്റെ എല്ലുകൾ, പല്ലുകൾ, വസ്ത്രങ്ങളുടെ കഷണങ്ങൾ എന്നിവയിൽ നിന്നാണ് ഡിഎൻഎ. ശേഖരിച്ച് പരിശോധന നടത്തിയത്. ഡിഎൻഎ. പരിശോധനയ്ക്കായി ഉമറിൻ്റെ അമ്മയെ നേരത്തെ പുൽവാമയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. സ്ഫോടനം നടന്ന തിങ്കളാഴ്ച രാത്രി തന്നെ ഉമറിൻ്റെ അമ്മയെയും രണ്ട് സഹോദരങ്ങളെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

 

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ
രാഹുൽ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്, ജെബി മേത്തറെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്