ട്രെയിനിടിച്ച് ട്രാക്കിലൂടെ ഇഴഞ്ഞ് നീങ്ങി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ കാട്ടാന ചരിഞ്ഞു

By Web TeamFirst Published Sep 29, 2019, 7:10 PM IST
Highlights

ട്രെയിന്‍ ഇടിച്ച് ഗുരുതരപരിക്കേറ്റ് നടക്കാന്‍ സാധിക്കാതെ വന്ന കാട്ടാന ട്രാക്കിലൂടെ ഇഴഞ്ഞ് നീങ്ങുന്ന കാഴ്ച ഏറെ ചര്‍ച്ചയായിരുന്നു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലാണ് ട്രാക്ക് മുറിച്ച് കടക്കുകയായിരുന്ന കാട്ടാനയെ ട്രെയിനിടിച്ചത്

അലിപൂര്‍ ദുവര്‍(പശ്ചിമബംഗാള്‍): ട്രെയിന്‍ ഇടിച്ച് ഗുരുതര പരിക്കേറ്റ കാട്ടാന ചെരിഞ്ഞു. കഴിഞ്ഞ ദിവസം പശ്ചിമബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ ട്രെയിന്‍ ഇടിച്ചതിനെ തുടര്‍ന്ന് കാലുകള്‍ക്ക് പരിക്കേറ്റ് ഇഴഞ്ഞ് നീങ്ങുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പരിക്കേറ്റ ആനയക്ക് ചികിത്സ നല്‍കിയെങ്കിലും ഇന്നലെയാണ് ചരിഞ്ഞത്. സിലിഗുരി ദുബ്രി ഇന്‍റര്‍ സിറ്റി എക്സ്പ്രസാണ് പാളം മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ആനയുടെ പിന്‍ കാലുകളും ട്രെയിനിന്‍റെ എഞ്ചിനും തകര്‍ന്നിരുന്നു. ട്രെയിനിലുള്ളവര്‍  ചിത്രീകരിച്ച പിന്‍കാലുകളില്‍ പരിക്കേറ്റ് നടക്കാനാവാതെ പാളത്തില്‍ നിന്ന് ഇഴഞ്ഞ് നീങ്ങുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. വനത്തിലൂടെയുള്ള റെയില്‍വേ പാളം കാട്ടാന മുറിച്ച് കടക്കുന്നതിന് ഇടയിലാണ് അപകടമുണ്ടായത്.

ട്രെയിന്‍  ഇടിച്ച് കാട്ടാനകള്‍ക്ക് സ്ഥിരം മരണക്കെണിയാവുന്ന സ്ഥിരം പാതയായ ബാനര്‍ഹട്ട് നാഗ്രകട്ട പാതയിലാണ് ഈ അപകടവും നടന്നിരിക്കുന്നത്. നിരവധി ആനത്താരകളെ മുറിച്ച് കടന്നാണ് പശ്ചിമബംഗാളിലെ ദുവാറിലേക്കുള്ള ട്രെയിന്‍ ട്രാക്കുകള്‍ പോവുന്നത്. ഈ പാതയിലെ ആദ്യ ട്രെയിന്‍ മുതല്‍ ഈ പാതയില്‍ അപകടങ്ങളും പതിവ് കാഴ്ചയാണ്. ആനയെ ഇടിച്ച ശേഷം നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്ന് ഇറങ്ങി വന്ന ആളുകള്‍ എടുത്ത നാല്‍പ്പത്തഞ്ച് മിനിട്ടുള്ള വീഡിയോ ഞെട്ടിക്കുന്നതായിരുന്നു.

നേരത്തെ കാട്ടാനകളെ നിരന്തരം അപകടത്തിലാക്കുന്നതായി കണ്ടെത്തിയതോടെ ഈ പാതയിലെ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി 2015-2016 കാലഘട്ടത്തില്‍ പരിമിതപ്പെടുത്തിയിരുന്നു. അപകടങ്ങള്‍ കുറയാന്‍ തുടങ്ങിയതോടെ വേഗപരിമിതി 50കിലോമീറ്ററായി ഉയര്‍ത്തിയിരുന്നു. ഇതിന് ശേഷവും അപകടങ്ങളില്‍ കുറവില്ലെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. 

2018 ജൂലൈയിലുണ്ടായ സമാന രീതിയിലുള്ള അപകടത്തിന് ശേഷം ഈ പാതയിലെ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് അലിപുര്‍ദുവാര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സി വി രാമന്‍ പറഞ്ഞിരുന്നു. ഈ നിയന്ത്രണങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും കൃത്യമായി പിന്തുടരുമെന്ന് റെയില്‍വെയും വ്യക്തമാക്കിയിരുന്നു. 2004ലാണ് മീറ്റര്‍ ഗേജായിരുന്ന ഈ പാത ബ്രോഡ് ഗേജാക്കിയത്. പാത ബ്രോഡ് ഗേജ് ആയതാണ് ഇത്തരം അപകടങ്ങള്‍ പതിവായതിന് കാരണമായതായി പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. 
 

click me!