
ചെന്നൈ: തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നടത്തിയ തീവ്ര വോട്ടർ പട്ടിക പുതുക്കൽ (SIR) നടപടികൾ പൂർത്തിയായി. ഇതിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 97.4 ലക്ഷം പേരുകൾ നീക്കം ചെയ്തതായും റെക്കോർഡ് പങ്കാളിത്തമാണ് വോട്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അധികൃതർ അറിയിച്ചു. തമിഴ്‌നാട് ചീഫ് ഇലക്ടറൽ ഓഫീസർ അർച്ചന പട്നായിക് വെള്ളിയാഴ്ചയാണ് പുതുക്കിയ കരട് വോട്ടർ പട്ടിക പുറത്തുവിട്ടത്.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനുമായി നടത്തിയ പരിശോധനയിൽ 97,37,832 പേരുകളാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. വീടുവീടാന്തരം കയറി ബൂത്ത് ലെവൽ ഓഫീസർമാർ (BLO) നടത്തിയ മൂന്ന് ഘട്ടങ്ങളായുള്ള പരിശോധനയ്ക്ക് ശേഷമാണ് ഈ നടപടി. ഇവരിൽ 26.94 ലക്ഷം പേർ മരണപ്പെട്ടവരാണെന്ന് രേഖകളിൽ പറയുന്നു. താമസസ്ഥലം മാറിയവരോ സ്ഥിരമായി സ്ഥലത്തില്ലാത്തവരോ ആണ് 66.44 ലക്ഷം പേർ. രണ്ടിടങ്ങളിൽ പേരുള്ളതായി 3.39 ലക്ഷം പേരെ കണ്ടെത്തി നീക്കി. 12,000 പേർ സ്വയം ഒഴിവായവരുടെ പട്ടികയിലുമുണ്ട്. ചെന്നൈയിലെ ഷോളീംഗനല്ലൂർ, പല്ലാവരം, ആലന്തൂർ എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പേരുകൾ ഒഴിവാക്കപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 6.41 കോടിയിൽ നിന്ന് 5.43 കോടിയായി കുറഞ്ഞു.
സംസ്ഥാനത്തെ വോട്ടർമാരിൽ 84 ശതമാനം പേരും ഈ പുതുക്കൽ പ്രക്രിയയിൽ പങ്കാളികളായി എന്നത് ശ്രദ്ധേയമാണ്. ആകെ 6.41 കോടി വോട്ടർമാരിൽ 5.43 കോടി പേരും എൻയുമറേഷൻ ഫോമുകൾ സമർപ്പിച്ചു. ഇത് വോട്ടർമാരുടെ ഉയർന്ന അവബോധത്തെയാണ് കാണിക്കുന്നതെന്ന് അധികൃതർ പറയുന്നു. പുതിയ വോട്ടർ പട്ടികയിൽ 2.77 കോടി പുരുഷന്മാരും സ്ത്രീകൾ 2.66 കോടിയുമാണ്. ഭിന്നലിംഗക്കാരായി 7,191 പേരും, ഭിന്നശേഷിക്കാരായ വോട്ടർമാർ ഇത് 4.19 ലക്ഷം പേരും ഉൾപ്പെടുന്നുണ്ട്.
കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കോ തെറ്റുകൾ തിരുത്തേണ്ടവർക്കോ ഇനിയും അവസരമുണ്ട്. ഡിസംബർ 19 മുതൽ 2026 ജനുവരി 18 വരെ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാം. പുതിയതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും വോട്ടർമാർക്ക് ഓൺലൈൻ പോർട്ടലുകൾ വഴിയോ ബൂത്ത് ലെവൽ ഓഫീസർമാർ വഴിയോ അപേക്ഷ നൽകാവുന്നതാണ്. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടവകാശം ഉറപ്പുവരുത്താൻ എല്ലാ പൗരന്മാരും ഉടൻ തന്നെ പട്ടിക പരിശോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam