
ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ വിചാരണക്കോടതിക്കെതിരെ അപ്പീൽ സമർപ്പിച്ചു എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ദില്ലി ഹൈക്കോടതിയിലാണ് ഇഡി അപ്പീൽ സമർപ്പിച്ചത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. സ്വകാര്യ അന്യായത്തിൻ്റെ അടിസ്ഥാനത്തിൽ ഇഡി സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്ന് ദില്ലി റൗസ് അവന്യു കോടതി ഉത്തരവിടുകയായിരുന്നു. എഫ്ഐആറിൻ്റെ അടിസ്ഥാനത്തിൽ പുതിയ കുറ്റപത്രം നൽകാനാണ് നിർദ്ദേശം. സത്യം വിജയിച്ചെന്നും മോദി സർക്കാരിൻറെ നിയമവിരുദ്ധ നടപടി കോടതി തുറന്നുകാട്ടിയെന്നുമായിരുന്നു കോൺഗ്രസിൻ്റെ പ്രതികരണം.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തിൽ ആരോപണം. പ്രത്യേക ഇഡി കോടതി ഈ കുറ്റപത്രം ഇന്ന് തള്ളിക്കളഞ്ഞു. ഏതെങ്കിലും എഫ്ഐആറിൻ്റെ അടിസ്ഥാനത്തിൽ അല്ല നിലവിൽ ഇഡി കേസെടുത്ത് കുറ്റപ്പത്രം നൽകിയതെന്ന് കോടതി നിരീക്ഷിച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. എഫ്ഐആറിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് എടുക്കാനാകൂ. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപ്പത്രം സ്വീകരിക്കാൻ വിസമ്മതിച്ചത്. നിലവിൽ നാഷണൽ ഹെറാൾഡ് കേസിലെ ഗൂഢാലോചനയിൽ ദില്ലി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
കോടതി നടപടി ഉയർത്തി ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ കോൺഗ്രസ് രൂക്ഷ വിമർശനം ഉയർത്തുകയാണ്. നിലവിലെ ഇഡി നടപടി നിയമവിരുദ്ധമാണെന്ന് തെളിഞ്ഞെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. ജനാധിപത്യം സംരക്ഷിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമത്തിനെതിരായ ഗൂഢാലോചന തകർന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. അടിസ്ഥാനമില്ലാത്ത കേസാണെന്നും സത്യം പുറത്തുവരുമെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. നേരത്തെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇഡി കേസിൽ ജാമ്യം എടുത്തിരുന്നു. ഇഡിക്കുമേൽ രാഷ്ട്രീയ സമ്മർദ്ദമെന്ന പ്രതിപക്ഷ ആരോപണത്തിന് ആക്കം കൂട്ടുന്നതായിരുന്നു കോടതി ഉത്തരവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam