ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ പഴ്സ് കിട്ടി, 14 വര്‍ഷങ്ങള്‍ക്ക് ശേഷം

By Web TeamFirst Published Aug 10, 2020, 9:10 AM IST
Highlights

ഛത്രപത്രി ശിവജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് പനവേലിലേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്രയിലായിരുന്നു പഴ്സ് കളഞ്ഞുപോയത്.  2016ല്‍ നിരോധിച്ച 500 രൂപ നോട്ട് അടക്കം 900 രൂപയായിരുന്നു പഴ്സിലുണ്ടായിരുന്നത്. 

മുംബൈ: 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ നഷ്ടമായ പഴ്സ് തിരികെ കിട്ടി. ഹേമന്ദ് പാഡല്‍ക്കര്‍ എന്നയാളെയാണ് ഇന്നലെ റെയില്‍വേ പൊലീസ് അപ്രതീക്ഷിത സന്ദേശവുമായി വിളിക്കുന്നത്. 900 രൂപ അടക്കം 2006ലാണ് പഴ്സ് കാണാതായത്. കാണാതായ പഴ്സിനേക്കുറിച്ച് ഏറെക്കുറെ മറന്നിരുന്ന ഹേമന്ദിനെ അമ്പരപ്പിച്ചായിരുന്നു ഇന്നലെ റെയില്‍വേ പൊലീസിന്‍റെ സന്ദേശമെത്തുന്നത്.

ഛത്രപത്രി ശിവജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് പനവേലിലേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്രയിലായിരുന്നു പഴ്സ് കളഞ്ഞുപോയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പഴ്സ് കിട്ടിയെന്നത് അറിയിച്ച് റെയില്‍വേ പൊലീസിന്‍റെ സന്ദേശമെത്തുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനേ തുടര്‍ന്ന് ഇത് വാങ്ങിക്കാനായി എത്താന്‍ ഹേമന്ദിന് സാധിച്ചില്ല.

ഇന്നലെയാണ് ഹേമന്ദ് പഴ്സ് വാങ്ങാനായി എത്തുന്നത്. നവി മുംബൈയ്ക്ക് സമീപമുള്ള പന്‍വേലില്‍ നിന്ന് വാഷിയിലെത്തിയാണ് ഇയാള്‍ പഴ്സ് വാങ്ങിയത്. പഴ്സിലുണ്ടായിരുന്ന മുഴുവന്‍ തുക കിട്ടിയില്ലെങ്കിലും പഴ്സിലെ മറ്റ് രേഖകള്‍ നഷ്ടമായിരുന്നില്ല. 2016ല്‍ നിരോധിച്ച 500 രൂപ നോട്ട് അടക്കം 900 രൂപയായിരുന്നു പഴ്സിലുണ്ടായിരുന്നത്.

ഇതില്‍ മുന്നൂറ് രൂപയാണ് ഹേമന്ദിന് തിരികെ നല്‍കിയ റെയില്‍വേ പൊലീസ് സ്റ്റാംമ്പ് പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായ ശേഷം ബാക്കി തുക നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നിരോധിച്ച നോട്ട് പുതിയ നോട്ടാക്കി തിരികെ നല്‍കുമെന്നാണ് ഹേമന്ദിനെ അറിയിച്ചിട്ടുള്ളത്. ഹേമന്ദിന്‍റെ പഴ്സ് മോഷ്ടിച്ചയാളെ അടുത്തിടെയാണ്  പിടിച്ചതെന്നാണ് റെയില്‍വേ പൊലീസ് വ്യക്തമാക്കുന്നത്. 

click me!