
ബെംഗളൂരു: സംസ്ഥാന സർക്കാർ ജീവനക്കാർ "മാന്യമായ" വസ്ത്രം ധരിക്കണമെന്ന് സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ. സർക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നും മുന്നറിയിപ്പ് നൽകി. വിവിധ വകുപ്പ് മേധാവികൾ, ഡെപ്യൂട്ടി കമ്മീഷണർമാർ, മുഖ്യമന്ത്രിയുടെ ഓഫീസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ എന്നിവർക്കാണ് സർക്കുലർ അയച്ചത്. ഏതൊക്കെ വസ്ത്രം ധരിക്കാൻ പാടില്ല എന്നതിൽ വ്യക്തത വരുത്തിയാണ് പേഴ്‌സണൽ അഡ്മിനിസ്ട്രേഷൻ ആൻഡ് റിഫോംസ് വകുപ്പ് (ഡിപിഎആർ) കമ്മ്യൂണിക് കത്തയച്ചത്.
സംസ്ഥാന സർക്കാർ ഓഫീസുകളിലെ ചില ജീവനക്കാർ മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നതായി പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ഡിപിഎആറിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു. ജീവനക്കാർ മാന്യമായ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പലരും നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും കത്തിൽ വ്യക്തമാക്കി.
കോർപ്പറേറ്റ് ഓഫീസുകളിൽ നിന്ന് വ്യത്യസ്തമായി, സർക്കാർ ജീവനക്കാർക്ക് ഡ്രസ് കോഡ് ഇല്ല. എന്നിരുന്നാലും, ചില യുവാക്കൾ കോളേജ് വിദ്യാർത്ഥികളെപ്പോലെ വസ്ത്രം ധരിക്കുന്നു. ഇത് സ്വീകാര്യമല്ല. അവർ കീറിയ ജീൻസുകളും സ്ലീവ്‌ലെസ് വസ്ത്രങ്ങളും വളരെ ഇറുകിയ വസ്ത്രങ്ങളും ധരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്. ഷഡക്ഷരി ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഒരാളുടെ വസ്ത്രധാരണം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതാകരുതെന്നും സർക്കാർ ഓഫീസുകളിൽ മാന്യത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഒരു മൂവ്മെന്റ് രജിസ്റ്ററും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററും അവതരിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ ജീവനക്കാർ ഓഫീസിലേക്ക് പ്രവേശിക്കുമ്പോഴും പോകുമ്പോഴും ഈ ലെഡ്ജറുകളിൽ എൻട്രികൾ രേഖപ്പെടുത്തണമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു. എന്നാൽ പലരും ഈ നിയമം പാലിക്കുന്നില്ല. ജീവനക്കാരൻ രാവിലെ 10:10 ന് ഓഫീസിൽ എത്തുകയും ജോലി സമയം അവസാനിക്കുന്നതുവരെ അവരുടെ സീറ്റിൽ തുടരുകയും വേണം. ഔദ്യോഗിക ജോലിക്ക് പോകുകയാണെങ്കിൽ, അത് രജിസ്റ്ററിൽ പരാമർശിക്കേണ്ടതാണെന്നും പറയുന്നു. ഓഫീസിൽ പ്രവേശിക്കുന്നതിനു മുമ്പും പുറത്തുകടക്കുമ്പോഴും അവരുടെ പേഴ്സിലോ പോക്കറ്റിലോ ഉള്ള തുക ക്യാഷ് രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam