
ബെംഗളൂരു: കർണാടകയിലെ മൈസൂരുവിൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുവതിയും മാതാപിതാക്കളും ആത്മഹത്യ ചെയ്ത നിലയിൽ. യുവതിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്ന ഒരു യുവാവ് സ്വകാര്യ ചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ചുകൊടുത്തതിൽ മനംനൊന്താണ് യുവതിയും കുടുംബവും ജീവനൊടുക്കിയത്.ശിവണ്ണ (54), ഭാര്യ നാഗരത്ന (44), മകൾ രക്ഷിത (21) എന്നിവരാണ് തിങ്കളാഴ്ച വിഷം കഴിച്ച് മരിച്ചത്. ജൂൺ 24-നായിരുന്നു രക്ഷിതയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മൈസൂരില്‍ തന്നെയുള്ള ഉല്ലാസ് ഗൗഡ എന്ന യുവാവ് മുൻപ് രക്ഷിതയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ രക്ഷിതയും മാതാപിതാക്കളും ചേർന്ന് ഇത് നിരസിച്ചു. ഇതിനുശേഷവും ഉല്ലാസ് രക്ഷിതയെ ശല്യം ചെയ്യുന്നത് തുടരുകയും തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കളെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു.
യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതോടെ ഉല്ലാസ് വീണ്ടും ശല്യം ചെയ്യാനാരംഭിച്ചു. തുടന്ന് ജൂൺ 21-ന് രാത്രി ശിവണ്ണയും കുടുംബവും ഉല്ലാസിനെയും മാതാപിതാക്കളെയും വീട്ടിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്യുകയും ഉല്ലാസിന്‍റെ ഫോണിൽ നിന്ന് രക്ഷിതയുടെ ചില ചിത്രങ്ങളും സന്ദേശങ്ങളും ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇതിൽ ചില ചിത്രങ്ങൾ ഉല്ലാസ് തന്‍റെ പക്കൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ശേഷം ഇയാൾ ഈ ചിത്രങ്ങൾ രക്ഷിതയുടെ പ്രതിശ്രുത വരന് അയച്ചുകൊടുത്തു. ചിത്രങ്ങൾ കണ്ട വരനും കുടുംബവും രക്ഷിതയുടെ വീട്ടിലെത്തി ഇതിനെക്കുറിച്ച് ചോദ്യം ചെയ്തതോടെ കാര്യങ്ങൾ വഷളായി.
അപമാനവും മാനഹാനിയും ഭയന്ന ശിവണ്ണയും കുടുംബവും തിങ്കളാഴ്ച പുലർച്ചെയോടെ വീട്ടിൽ വെച്ച് വിഷം കഴിക്കുകയായിരുന്നു. ഉല്ലാസ് ഗൗഡയാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദിയെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഗ്രാമവാസികളും ബന്ധുക്കളും വലിയ രീതിയിൽ പ്രതിഷേധിക്കുകയും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോകുന്നത് തടയുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോകാൻ ശ്രമിച്ച ഉല്ലാസ് ഗൗഡയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam