
പുരുലിയ: പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ ബി.ജെ.പി നേതാവായ ഹാബുലാൽ ഗോപിനെ (45) മരിച്ച നിലയിൽ കണ്ടെത്തി. രാഷ്ട്രീയ വൈരാഗ്യം മൂലം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് കുടുംബം ആരോപിച്ചു. വ്യാഴാഴ്ച രാത്രി വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് പോയ ഹാബുലാലിനെ കാണാതായിരുന്നു. വെള്ളിയാഴ്ച രാവിലെ പുരുലിയ മുഫാസിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കനാലി ഗ്രാമത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ബി.ജെ.പിയുടെ സജീവ പ്രവർത്തകനായ ഹാബുലാൽ ഗോപ് പാർട്ടിയുടെ 'ശക്തി കേന്ദ്ര പ്രമുഖ്' ആയി ചുമതല വഹിച്ചു വരികയായിരുന്നു. ഹാബുലാലിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ എതിർപ്പുള്ളവർ അദ്ദേഹത്തെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകരും യുവമോർച്ചയും പ്രതിഷേധവുമായി രംഗത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പുരുലിയ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് പുതിയ ഭരണകൂടം അധികാരമേൽക്കുന്ന ചടങ്ങുകൾ നടക്കുന്നതിനിടെയുണ്ടായ ഈ സംഭവം പുരുലിയയിൽ വലിയ രാഷ്ട്രീയ സംഘർഷത്തിന് കാരണമായിട്ടുണ്ട്. ടി.എം.സി പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക ബി.ജെ.പി നേതൃത്വം ആരോപിച്ചു. എന്നാൽ ടിഎംസി നേതൃത്വം ഇത് നിഷേധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam