
കൊൽക്കത്ത: കേന്ദ്രസർക്കാർ പാസാക്കിയ പുതിയ വഖഫ് ഭേദഗതി നിയമം 2025 നടപ്പിലാക്കാൻ മാസങ്ങളോളം വിസമ്മതിച്ച പശ്ചിമ ബംഗാൾ സർക്കാർ ഒടുവിൽ വഴങ്ങി. സംസ്ഥാനത്തെ 82,000-ത്തോളം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഡിസംബർ 5-നകം കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഏപ്രിലിലാണ് വഖഫ് ഭേദഗതി നിയമം 2025 പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കിയത്. നിയമം സംസ്ഥാനത്ത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിൽ നിന്ന് പിന്നോട്ടു പോകുന്ന മമത സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. "ഞാൻ ബംഗാളിൽ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വരാൻ അനുവദിക്കില്ല. അവരെ വിഭജിച്ച് ഭരിക്കാൻ ഞാൻ അനുവദിക്കില്ല. ഇവിടെ 33 ശതമാനം മുസ്ലീങ്ങൾ ഉണ്ട്. അവർ നൂറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്നു. അവരെ സംരക്ഷിക്കേണ്ടത് എൻ്റെ കടമയാണ്." എന്നായിരുന്നു അന്ന് മമത പറഞ്ഞത്.
നിയമത്തിനെതിരെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ഭേദഗതി ചെയ്ത നിയമത്തിലെ സെക്ഷൻ 3ബി പ്രകാരം രാജ്യത്തെ രജിസ്റ്റർ ചെയ്ത എല്ലാ വഖഫ് സ്വത്തുക്കളുടെയും വിവരങ്ങൾ ആറ് മാസത്തിനകം (2025 ഡിസംബർ 5) കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. വ്യാഴാഴ്ച സംസ്ഥാന ന്യൂനപക്ഷ വികസന വകുപ്പ് സെക്രട്ടറി പിബി സലീം എല്ലാ ജില്ലാ കളക്ടർമാർക്കും കത്തെഴുതി, കേന്ദ്ര പോർട്ടലിൽ സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപ്‌ലോഡ് ചെയ്യാൻ കത്തിൽ നിർദ്ദേശം നൽകിയതിന് പിന്നാലെ ആയിരുന്നു ഉടൻ ചെയ്യാമെന്ന മറുപടി ലഭിച്ചത്. ഭേദഗതി ചെയ്ത നിയമപ്രകാരം, വഖഫ് ബോർഡുകളിലും ട്രൈബ്യൂണലുകളിലും അമുസ്ലീം അംഗങ്ങളുണ്ടാകും. ഒരു സ്വത്ത് വഖഫ് സ്വത്തായി അവകാശപ്പെട്ടാൽ അതിൽ അന്തിമ തീരുമാനം എടുക്കുന്നത് സർക്കാരായിരിക്കും.