പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വന്‍തുക സംഭാവന ചെയ്ത് വീരമൃത്യു വരിച്ച സെനികന്‍റെ ഭാര്യ

By Web TeamFirst Published May 17, 2020, 11:18 AM IST
Highlights

1965ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സെനികന്‍റെ ഭാര്യയാണ് കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പം അണി ചേര്‍ന്നത്. 
 

ഡെറാഡൂണ്‍: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത് 1965ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സെനികന്‍റെ ഭാര്യ. രുദ്രപ്രയാഗ് സ്വദേശിയായ ദര്‍ശനി ദേവി റോത്തന്‍ എന്ന എണ്‍പതുകാരിയാണ് കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പം അണി ചേര്‍ന്നത്. 

തന്‍റെ ജീവിതം താന്‍ ജീവിച്ചതാണ്. എന്‍റെ ഭര്‍ത്താവിന് ഇക്കാര്യത്തില്‍ അഭിമാനം തോന്നും. ഈ പണം രാജ്യത്തിന് വേണ്ടിയുള്ളതാണെന്നും  ദര്‍ശനി ദേവി പറയുന്നു. ദര്‍ശനി ദേവിക്ക് ഇരുപത്തിയഞ്ച് വയസ് മാത്രമുള്ളപ്പോഴാണ് ഭര്‍ത്താവ് ബ്രിജേന്ദ്ര കുമാര്‍ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചത്. 27 വയസായിരുന്നു ബ്രിജേന്ദറിന് അപ്പോള്‍. 

ഭര്‍ത്താവിന്‍റെ കുടുംബത്തിനൊപ്പമായിരുന്നു ദര്‍ശനി ദേവി താമസിച്ചിരുന്നത്. ഭര്‍ത്താവിനേക്കുറിച്ച് തനിക്ക് അഭിമാനമുണ്ട്. ഇത് എന്‍റെ രാജ്യത്തിനായി ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യമാണെന്നും അവര്‍ വിശദമാക്കിയതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞമാസം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതത്തിലെ സമ്പാദ്യം മുഴുവനായും നല്‍കിയ ദേവിക ഭണ്ഡാരിയെന്ന അറുപത്തിയെട്ടുകാരിയെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിനന്ദിച്ചിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ ഇവര്‍ 10 ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 

click me!