എസ്ബിഐ ബാങ്ക് മാനേജരെ മർദിച്ച കേസിലാണ് കയൽവിഴിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമണിക്കൂറോളം ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആവശ്യപ്പെട്ടാൽ ഹാജരാകണമെന്നും പൊലീസിനെ അറിയിക്കാതെ ചെന്നൈ വിട്ട് പോകരുതെന്നും നിർദേശം നൽകിയശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരമകളും മുൻ ഡിഎംകെ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എം.കെ. അഴ​ഗിരിയുടെ മകളുമായ കയൽവിഴി അഴ​ഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്ബിഐ ബാങ്ക് മാനേജരെ മർദിച്ച കേസിലാണ് കയൽവിഴിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമണിക്കൂറോളം ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പൊലീസ് ആവശ്യപ്പെട്ടാൽ ഹാജരാകണമെന്നും പൊലീസിനെ അറിയിക്കാതെ ചെന്നൈ വിട്ട് പോകരുതെന്നും നിർദേശം നൽകിയശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

ദിവസങ്ങൾക്ക് മുൻപാണ് എസ്ബിഐ അഡയാർ ശാഖ മാനേജരെ കയൽവിഴി മർ​​ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് പൊലീസ് കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അഡയാറിൽ കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എസ്ബിഐ ശാഖയും പ്രവർത്തിക്കുന്നത്. കെട്ടിടത്തിലെ ലിഫ്റ്റിന് തകരാറുള്ള കാര്യം നേരത്തേ എസ്ബിഐ മാനേജർ കെട്ടിടത്തിന്റെ ചുമതലയുള്ളവരെ അറിയിച്ചിരുന്നു. ഇതിനിടെയാണ് കെട്ടിടത്തിലെത്തിയ കയൽവിഴിക്ക് മുന്നിലും മാനേജർ ലിഫ്റ്റിന്റെ പ്രശ്നം അവതരിപ്പിച്ചത്. എന്നാൽ, മാനേജരുമായി സംസാരിക്കുന്നതിനിടെ കയൽവിഴി പ്രകോപിതയാവുകയും മാനേജരുടെ മുഖത്തടിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പിന്നീട് പുറത്തുവന്നത്.