
ദില്ലി: ഹരിയാനയിലെ രേവാരിയിൽ 21 കാരനായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തി. ജാദ്താൽ ഗ്രാമവാസിയായ മോനു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതികൾ യുവാവിനെ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ജീവനോടെ കനാലിലേക്ക് എറിയുകയായിരുന്നു. കൊലപാതക വിവരം പുറത്തറിയാതിരിക്കാനും അപകട മരണമോ ആത്മഹത്യയോ ആണെന്ന് വരുത്തിതീർക്കാനും യുവാവിന്‍റെ സ്കൂട്ടർ കനാലിന് സമീപം പാർക്ക് ചെയ്യുകയും ചെയ്തു. ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത ചാറ്റുകളും കോൾ റെക്കോർഡുകളും യുവാവിന്‍റെ കുടുംബം സൈബർ വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുത്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. സംഭവത്തിൽ യുവാവിന്‍റെ ഭാര്യ തന്നു, ഇവരുടെ കാമുകന്‍റെ കൂട്ടാളിയായ ഹരിഓം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ കാമുകൻ സോനുവും മറ്റൊരു കൂട്ടാളി അമനും നിലവിൽ ഒളിവിലാണ്.
ജൂൺ 7-ന് തന്‍റെ കുടുംബവീട്ടിൽ കഴിയുകയായിരുന്ന ഭാര്യ തന്നുവിനെ കൂട്ടിക്കൊണ്ടുവരാൻ മോനു പോകേണ്ടതായിരുന്നു. പോകും മുൻപ് ശമ്പളം വാങ്ങി വരണമെന്ന് തന്നു ആവശ്യപ്പെട്ടിരുന്നു. ജൂൺ 8-ന് ശമ്പളം വാങ്ങിയ ശേഷം വയറുവേദനയാണെന്നും മരുന്ന് വാങ്ങാൻ പോകുകയാണെന്നും പറഞ്ഞ് മോനു സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങി. തുടർന്ന് തന്നു മോനുവിനെ വിളിച്ച് ഒരു പ്രത്യേക സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഇവിടെ തന്നുവിന്‍റെ കാമുകനായ സോനുവും കൂട്ടാളികളായ ഹരിഓമും അമനും നേരത്തെ തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇവർ നാലുപേരും ചേർന്ന് മോനുവിനെ കീഴ്പ്പെടുത്തുകയും ബോധം കെടുന്നത് വരെ മൂക്കും വായും പൊത്തിപ്പിടിക്കുകയും ചെയ്തു. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് കാണിക്കുന്നതിനായി മോനുവിനെ ജീവനോടെ കനാലിലേക്ക് എറിയുകയായിരുന്നു.
ജൂൺ 10-നാണ് അസൽവാസിന് സമീപമുള്ള കനാലിൽ നിന്ന് മോനുവിന്‍റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ശരീരത്തിൽ മറ്റ് പരിക്കുകൾ ഇല്ലാതിരുന്നതിനാലും കനാൽക്കരയിൽ നിന്ന് സ്കൂട്ടർ ലഭിച്ചതിനാലും പോലീസ് ഇത് ആത്മഹത്യയോ അപകട മരണമോ ആയി കണക്കാക്കി കേസ് രജിസ്റ്റർ ചെയ്യുകയും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. ഭർത്താവിന്‍റെ മരണവിവരമറിഞ്ഞ് എത്തിയ തന്നു, സംശയം തോന്നാത്ത രീതിയിൽ സംസ്കാര ചടങ്ങുകളിലും മറ്റ് പ്രാർത്ഥനകളിലും പങ്കെടുത്ത് ദുഃഖം അഭിനയിച്ചു.
ജൂൺ 11-ന് പോലീസ് മോനുവിന്‍റെ മൊബൈൽ ഫോൺ കുടുംബത്തിന് കൈമാറി. എന്നാൽ ഫോണിലെ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇതിൽ സംശയം തോന്നിയ കുടുംബം സൈബർ വിദഗ്ധരെ സമീപിച്ച് ഡിലീറ്റ് ചെയ്ത ഡാറ്റ വീണ്ടെടുത്തു. മോനുവിനെ കാണാതായ ദിവസം തന്നുവും മോനുവും തമ്മിൽ സംസാരിച്ചതായും തന്നു കാമുകനായ സോനുവുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും ചാറ്റുകളിൽ നിന്ന് വ്യക്തമായി. തുടർന്ന് കുടുംബം ഈ തെളിവുകൾ പോലീസിന് കൈമാറുകയും എസ്.പിക്ക് പരാതി നൽകുകയും ചെയ്തതോടെയാണ് പോലീസ് ഭാര്യ തന്നുവിനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ തന്നു കുറ്റം സമ്മതിച്ചു. ഒളിവിലുള്ള ബാക്കി പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam