അഖിലേഷിന്‍റെ ഭാര്യ പൂര്‍ണ ഗര്‍ഭിണിയായിരിക്കെയായിരുന്നു കരിപ്പൂരിലെ വിമാനദുരന്തം. ഓഗസ്റ്റ് 7നുണ്ടായ വിമാനാപകടത്തില്‍ 21 പേരായിരുന്നു കൊല്ലപ്പെട്ടത്.
ദില്ലി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹ പൈലറ്റ് അഖിലേഷ് ശര്‍മയ്ക്ക് ഭാര്യ മേഘ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. നോയിഡയിലെ നയാതി ഹെല്‍ത്ത്കെയര്‍ ആശുപത്രിയില്‍ ശനിയാഴ്ചയാണ് അഖിലേഷിന്‍റെ ഭാര്യ മേഘ കുഞ്ഞിനെ പ്രസവിച്ചത്. വീട് അഭിമുഖീകരിച്ച ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള പ്രതീക്ഷയായാണ് പേരക്കുഞ്ഞിന്‍റെ പിറവിയെന്നാണ് അഖിലേഷിന്‍റെ പിതാവ് തുളസി റാം ശര്‍മ്മ എന്‍ഡി ടിവിയോട് പ്രതികരിച്ചത്.
അഖിലേഷിന്‍റെ ഭാര്യ പൂര്‍ണ ഗര്‍ഭിണിയായിരിക്കെയായിരുന്നു കരിപ്പൂരിലെ വിമാനദുരന്തം. ഓഗസ്റ്റ് 7നുണ്ടായ വിമാനാപകടത്തില്‍ 21 പേരായിരുന്നു കൊല്ലപ്പെട്ടത്. കുഞ്ഞിനോടൊപ്പം സമയം ചെലവിടാന്‍ ലീവ് കരുതി വച്ചിരിക്കുകയായിരുന്നു അഖിലേഷ്. ഉത്തർപ്രദേശിലെ മഥുരയിലുള്ള ഗോവിന്ദ് നഗറിലാണ് അഖിലേഷിന്‍റെ വീട്.
ചിറകറ്റ കുടുംബങ്ങൾ, പൈലറ്റുമാർ സാഠേയുടെയും അഖിലേഷിന്‍റെയും മൃതദേഹം ജന്മനാട്ടിലേക്ക്
രോഗങ്ങള്‍ അലട്ടുന്ന അമ്മ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണമെന്നും കരിപ്പൂരിലെത്തിയ ശേഷം കൂടുതല്‍ സംസാരിക്കാമെന്നും വീട്ടുകാരോട് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചായിരുന്നു അഖിലേഷിന്‍റെ അവസാനയാത്ര. മഹാരാഷ്ട്രയിലെ ഓക്സ്ഫര്‍ഡ് ഏവിയേഷന്‍ അക്കാദമിയില്‍ നിന്നാണ് അഖിലേഷ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട ആദ്യദൗത്യം കോഴിക്കോട് പറന്നിറങ്ങിയപ്പോഴും കോ -പൈലറ്റായി കോക്പിറ്റിലുണ്ടായിരുന്നത് ഈ മുപ്പത്തിരണ്ടുകാരൻ തന്നെയായിരുന്നു.