
സമസ്തിപൂർ: ബിഹാറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ ഭാര്യ കസ്റ്റഡിയിൽ. കുട്ടികളുടെ ട്യൂഷൻ അധ്യാപകനുമായുള്ള ഭര്‍ത്താവ് പിടികൂടിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. സോനു കുമാർ എന്ന 30 വയസുകാരനെയാണ് ഭാര്യ കൊലപ്പെടുത്തിയത്. സോനു കുമാറിനെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് കേസെടുക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ്, സോനുവിന്‍റെ ഭാര്യ സ്മിത ഝായെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ മുഫാസിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ലഗൂനിയ രഘുകാന്ത് ഗ്രാമത്തിലാണ് സംഭവം നടന്നത്. മകന്‍റെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സോവുനിന്‍റെ പിതാവ് തന്‍റുൺ ഝാ ആരോപിക്കുന്നത്. ആറ് വർഷം മുമ്പാണ് സോനു സ്മിത ഝായെ വിവാഹം കഴിച്ചതെന്നും ഇവർക്ക് രണ്ട് കുട്ടികളുണ്ടെന്നും സ്ഥിരമായി വഴക്കുകളുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കുറച്ചുകാലം മുമ്പ് പ്രശ്നം വഷളാവുകയും പ്രാദേശിക പഞ്ചായത്ത് വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. അന്ന് ഒത്തുതീർപ്പിനായി ഒരു രേഖാമൂലമുള്ള കരാർ ഉണ്ടാക്കിയെങ്കിലും പ്രശ്നങ്ങൾ തുടർന്നു.
അതേ ഗ്രാമത്തിലെ ഹരിയോം കുമാർ എന്നയാൾ കുട്ടികളെ പഠിപ്പിക്കാൻ വീട്ടിൽ വരുമായിരുന്നു. ഒരു ദിവസം ഭാര്യയെയും ട്യൂഷൻ അധ്യാപകനെയും സോനു ഒരുമിച്ച് കണ്ടുവെന്നും തന്‍റുൺ പറഞ്ഞു. ട്യൂഷൻ അധ്യാപകൻ കുറച്ചുകാലം വരുന്നത് നിർത്തിയെങ്കിലും സോനുവിന്‍റെ മൂത്ത സഹോദരന്‍റെ കുട്ടികളെ പഠിപ്പിക്കാൻ വീണ്ടും വരാൻ തുടങ്ങി. ഇത് ദമ്പതികൾക്കിടയിൽ വീണ്ടും വഴക്കിന് കാരണമായെന്നും കുടുംബം പറയുന്നു.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ഓട്ടോറിക്ഷ ഓടിച്ച ശേഷം തന്‍റെ മകൻ വീട്ടിലെത്തിയിരുന്നുവെന്നും താൻ നേരത്തെ ഉറങ്ങാൻ പോയിരുന്നുവെന്നും സോനുവിന്‍റെ പിതാവ് പൊലീസിനോട് പറഞ്ഞു. അടുത്ത ദിവസം രാവിലെ സോനുവിനെ രക്തത്തിൽ കുളിച്ച നിലയിൽ മുറിയിൽ കണ്ടെത്തിയെന്നും മരുമകൾ സ്മിത ഒരു മൂലയിൽ നിശബ്‍ദയായി ഇരിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മകന്‍റെ കഴുത്തിൽ പാടുകൾ കണ്ടതായും അദ്ദേഹം പറയുന്നു. രണ്ടോ മൂന്നോ പേരുടെ സഹായത്തോടെ സ്മിതയാണ് സോനുവിനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കുടുംബത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ, സ്മിത ഝായെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബം നൽകിയ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam